കവരത്തി: ലക്ഷദ്വീപിൽ സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വികസന പ്രവർത്തനങ്ങൾക്കാണ് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സ്‌ഥലം ഏറ്റെടുക്കലിന് എതിരെ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
സ്‌ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്‌തികളുടെ ഭൂമിയിൽ കൊടികുത്തി. എൽഡിഎആർ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായാണ് നടപടി. അതേസമയം, ഭൂവുടമകളോട് അനുവാദം ചോദിക്കാതെയാണ് കൊടി കുത്തിയതെന്ന് പരാതി ഉയരുന്നുണ്ട്.
അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കഴിഞ്ഞ ദിവസം ദ്വീപിൽ എത്തിയിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് വേഗം പോരെന്നാണ് ദ്വീപിലെത്തിയ അഡ്‌മിനിസ്ട്രേറ്റർ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് സ്‌ഥലം ഏറ്റെടുക്കൽ നടപടി ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്.
അഡ്‌മിനിസ്ട്രേറ്റർ എത്തിയ ദിവസം ദ്വീപ് നിവാസികൾ കരിദിനമായി ആചരിച്ചിരുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ദ്വീപ് സമൂഹം കരിദിനം ആചരിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകളിൽ കറുത്ത കൊടി ഉയർത്തി. കറുത്ത വസ്‌ത്രവും കറുത്ത മാസ്‌ക്കും ധരിക്കാനും ആഹ്വാനം ചെയ്‌തിരുന്നു.
Read also: തണുത്ത് വിറച്ച് നായ്‌ക്കുട്ടികൾ; കരുതലിന്റെ തണലേകി പാലക്കാട് എംപി