ശ്രീകൃഷ്‌ണപുരം: ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുന്നൂർക്കോട് നിന്ന് മടങ്ങുന്ന വഴിയാണ് പാലക്കാട് എംപി വികെ ശ്രീകണ്Oന്റെ വാഹനത്തിനടിയിലേക്ക് നാല് നായ്‌ക്കുട്ടികൾ ഓടിക്കയറിയത്. മംഗലാംകുന്നിലെ പരിയാനമ്പറ്റ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്‌ക്ക് അടുത്തുള്ള വളവിൽ ഡ്രൈവർ പെട്ടെന്നു വാഹനം നിർത്തിയതിനാൽ അപകടം ഒഴിവായി.
ഉടൻ പുറത്തിറങ്ങി നോക്കിയ എംപി കാണുന്നത് കനത്ത മഴയിൽ തണുത്ത് വിറച്ച് നിൽക്കുന്ന നായ്‌ക്കുട്ടികളെയാണ്. പാല് കുടി മാറാത്ത നാല് കുട്ടികളുടെ ശരീരത്തും മറ്റ് മൃഗങ്ങൾ ആക്രമിച്ചതിന്റെ വ്രണങ്ങളുണ്ടായിരുന്നു. എല്ലാ മുറിവുകളും പുഴുവരിച്ച നിലയിലായിരുന്നു. നായ്‌ക്കുട്ടികളുടെ അവസ്‌ഥ കണ്ട് അവയെ ഉപേക്ഷിച്ചു പോകാൻ എംപിക്ക് മനസുവന്നില്ല.
ഉടൻ തന്നെ വാർഡ് അംഗം പികെ ശിവദാസനെ വിളിച്ചു. തുടർന്ന് മൃഗസ്‌നേഹിയായ തിരുവാഴിയോട് സ്വദേശി ജിനേഷ് രാമചന്ദ്രനോട് നായ്‌ക്കുട്ടികളെ ഏറ്റെടുക്കാൻ എംപി അഭ്യർഥിച്ചു. നായ്‌ക്കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ 1000 രൂപ ജിനേഷിനെ ഏൽപിച്ച ശേഷമാണ് എംപി മടങ്ങിയത്. അവയുടെ ചികിൽസക്കും ഭക്ഷണത്തിനും തുടർന്നും സഹായങ്ങൾ നൽകുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. ഉണ്ണി ശ്രീപാദം, പി സുരേഷ് എന്നിവരും എംപിക്കൊപ്പം ഉണ്ടായിരുന്നു.
Also Read: സംസ്‌ഥാനത്ത് കനത്ത മഴക്കും, ഇടിമിന്നലിലും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്