പാലക്കാട്: 3 കോടിയോളം രൂപ വിലവരുന്ന 296 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യകച്ചവടക്കാരൻ പാലക്കാട് ജില്ലയിൽ പിടിയിലായി. ജില്ലാ ലഹരിവിരുദ്ധ സേനയും ടൗൺ സൗത്ത് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ആന്ധ്രാപ്രദേശ് നെല്ലൂർ ബട്ടുവരിപ്പാലം വില്ലേജിൽ ബോറെസി വെങ്കടേശരലു റെഡ്‌ഡി (35) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ഡ്രൈവറും സഹായിയുമായ സേലം പനമരത്തുപെട്ടി സ്വദേശി വിനോദ് കുമാറിനെയും പിടികൂടിയിട്ടുണ്ട്.
പാലക്കാട് മഞ്ഞക്കുളം പള്ളിക്ക് സമീപത്തു നിന്നാണ് പുലർച്ചെ ഇരുവരെയും പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലേക്കായി കച്ചവടക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പ്ളാസ്‌റ്റിക്ക് കുപ്പിയെന്ന വ്യാജേനയാണ് കഞ്ചാവ് മിനി ലോറിയിൽ കടത്താൻ ശ്രമിച്ചത്.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് ലോഡ് കൊണ്ടുവന്നത്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ട്രെയിൻ ഗതാഗതം നിന്നതോടെ ലോറികളിൽ മൊത്തമായാണ് കഞ്ചാവ് കടത്തുന്നത്. നേരത്തെ മീൻ ലോറികളിലും, പച്ചക്കറി ലോറികളിലും മറ്റുമായി കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് വിവിധ ജില്ലകളിൽ നിന്നായി പിടികൂടിയിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രത്യേക വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്.പരിശോധനക്കിടെ നിർത്താതെ പോയ മിനി ലോറിയെ ഉദ്യോഗസ്‌ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
Read also:കോതമംഗലം പള്ളിക്കേസ്; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി