കൊച്ചി: കോതമംഗലം പള്ളിക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സർക്കാർ പക്ഷം പിടിക്കുന്നുവെന്നും അത് ശരിയല്ലെന്നുമാണ് കോടതിയുടെ നിലപാട്. പള്ളിക്കേസിൽ ഓർത്തഡോക്‌സ് സഭ നൽകിയ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
അതേസമയം തെരഞ്ഞെടുപ്പ്, ശബരിമല തീർഥാടനകാലം തുടങ്ങിയവ കണക്കിലെടുത്ത് പള്ളി ഏറ്റെടുത്ത് കൈമാറാൻ പൊലീസ് സേനയുടെ കുറവുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ സർക്കാരിന്റെ ഈ നിലപാട് തുടർന്നാൽ കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
വിധി നടപ്പിലാക്കാൻ സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേരത്തെ കോവിഡിന്റെ പേര് പറഞ്ഞ് പള്ളി കൈമാറ്റം വൈകിപ്പിച്ചുവെന്നും, ഇനിയും വൈകാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കിൽ പള്ളി ഒഴിപ്പിക്കാൻ കേന്ദ്രസേനയെ വിളിക്കാൻ അറിയാമെന്നും കോടതി വ്യക്‌തമാക്കി.
വിഷയത്തിൽ സർക്കാർ നിലപാട് വ്യക്‌തമാക്കാൻ നാളെ കോടതിയിൽ ഹാജരാകണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറലിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ വീണ്ടും ഈ കേസ് പരിഗണിക്കും.
കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തോഡോക്‌സ് സഭക്ക് കൈമാറുന്നതിനെതിരെ സംസ്‌ഥാന സർക്കാർ നൽകിയ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
Read also: ബിനീഷിന്റെ മകളുടെ വിഷയത്തില്‍ തുടര്‍നടപടി ഇല്ല; ബാലാവകാശ കമ്മീഷന്‍