75ആമത് കാൻ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയിൽ നിന്നുള്ള ‘ഓൾ ദാറ്റ് ബ്രീത്‌സ്’. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി സംവിധാനം ചെയ്‌തിരിക്കുന്നത് ഷൗനക് സെന്നാണ്.
പോളിഷ് സംവിധായിക അഗ്‌നിയേസ്‌ക ഹോളണ്ട്, യുക്രൈൻ എഴുത്തുകാരിയും സംവിധായികയുമായ ഇറീന സില്യക്, ഫ്രഞ്ച് നടൻ പിയറി ഡെലെഡോൺഷാംപ്സ്, മൊറോക്കൻ സംവിധാകയൻ ഹിഷാം ഫലാഹ്, മാദ്ധ്യമ പ്രവർത്തകൻ അലക്‌സ് വിസെന്റെ എന്നിവരടങ്ങിയ ജൂറിയാണ് ‘ഓൾ ദാറ്റ് ബ്രീത്‌സി’നെ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തത്.
ഡെൽഹി വസീറാബാദ് എന്ന സ്‌ഥലത്തെ സഹോദരങ്ങളായ മുഹമ്മദ് സൗദും നദീം ഷഹ്സാദും ഒരു ദിവസം പരിക്കേറ്റ പക്ഷികളെ രക്ഷപ്പെടുത്തി പരിചരിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഡോക്യുമെന്ററി പറയുന്നത്. നേരത്തേ സുൻഡൻസ് ഫിലിം ഫെസ്‍റ്റിവൽ പുരസ്‌കാരം നേടിയിരുന്ന ‘ഓൾ ദാറ്റ് ബ്രീത്‌സി’നെ എച്ച്ബിഒ ഡോക്യുമെന്ററി ഫിലിംസ് വാങ്ങിയിരുന്നു.
അതേസമയം 5000 യൂറോയാണ് ഗോൾഡൻ ഐ പുരസ്‌കാര വിജയികൾക്കുള്ള സമ്മാനത്തുക. കാൻ ഫിലിം ഫെസ്‍റ്റിവലുമായി സഹകരിച്ച് ഫ്രാൻസിലെ ഓതേഴ്സ് സൊസൈറ്റി 2015ൽ സ്‌ഥാപിച്ചതാണ് ഗോൾഡൻ ഐ ഡോക്യുമെന്ററി എന്ന പേരിലുള്ള പുരസ്‌കാരം.
Most Read: ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡിന്