കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് ക്രൈം ബ്രാഞ്ച് ഇന്ന് പുതിയ നോട്ടീസ് നൽകിയേക്കും. അന്വേഷണ ഉദ്യോഗസ്‌ഥർ നിർദ്ദേക്കുന്നിടത്ത് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കാവ്യയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി എടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സിനിമ മേഖല കേന്ദ്രീകരിച്ചുള്ള മൂന്ന് പേരുടെ മൊഴിയും അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഭാഗമായാണ് കാവ്യാ മാധവന്റെ മൊഴി രേഖപ്പെടുത്താനുള്ള നിർണായക തീരുമാനം ക്രൈം ബ്രാഞ്ച് എടുത്തത്. മുൻപ് രണ്ട് തവണ നോട്ടിസ് നൽകിയിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല.
ആദ്യ തവണ സ്‌ഥലത്തില്ലെന്ന മറുപടിയും രണ്ടാം തവണ വീട്ടിൽ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയുമായിരുന്നു കാവ്യ നൽകിയത്. കാവ്യയുടെയും ദിലീപിന്റെയും സുഹൃത്തുക്കളായ സിനിമ മേഖലയിലുള്ള മൂന്ന് പേരുടെ മൊഴിയും ഉടൻ അന്വേഷണ സംഘം രേഖപ്പെടുത്തും. അവസാന ഘട്ടത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്. അതേസമയം, വധഗൂഢാലോചനാ കേസിൽ മഞ്‌ജു വാര്യരുടെ മൊഴി അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
അതിനിടെ, സൈബർ വിദഗ്‌ധൻ സായി ശങ്കറിന്റെ ഐ മക്കിന്റെ ശാസ്‌ത്രീയ പരിശോധനാ ഫലം വേഗത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ കത്ത് നൽകിയിട്ടുണ്ട്. ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ച രേഖകളുടെ വിവരങ്ങൾ ഐ മാക്കിൽ നിന്ന് മനസിലാക്കാൻ കഴിയുമോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
Most Read: പുന്നോൽ ഹരിദാസ് വധക്കേസ്; പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്