മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്‌റ്റ് ചെയ്‌ത ഹാസ്യതാരം ഭാരതി സിങ്ങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയയെയും ഡിസംബര്‍ 4 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. സബര്‍ബന്‍ അന്ധേരിയിലെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് എന്‍സിബി ശനിയാഴ്‌ച ഭാരതി സിങ്ങിനെയും ഞായറാഴ്‌ച പുലര്‍ച്ചെ ഭര്‍ത്താവിനെയും അറസ്‌റ്റ് ചെയ്‌തത്. അതേസമയം ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിക്കും.
ഇന്ന് ഉച്ചയോടെയാണ് ദമ്പതികളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഡിസംബര്‍ 4 വരെ ഇരുവരെയും കോടതി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടതായി എന്‍സിബി പ്രോസിക്യൂട്ടര്‍ അതുല്‍ സര്‍പാണ്ടെ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
ഭാരതിയുടെ വസതിയിലും ഓഫീസിലും നടത്തിയ പരിശോധനയില്‍ 86.5 ഗ്രാം കഞ്ചാവാണ് എന്‍സിബി കണ്ടെടുത്തത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒരു മയക്കുമരുന്ന് ഇടപാടുകാരനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഭാരതി സിങ്ങിന്റെ പേര് ഉയര്‍ന്നു വന്നതെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മയക്കുമരുന്ന് മാഫിയകളെ കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ട്. നേരത്തെ നടി റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോയിക്, സുശാന്തിന്റെ ചില ജീവനക്കാര്‍ എന്നിവരെയും മറ്റ് ചിലരെയും കേന്ദ്ര ഏജന്‍സി നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
Read Also: നടൻ വിജയ്‌യുടെ പേരിലുള്ള രാഷ്‌ട്രീയ പാർട്ടി; പിതാവ് ചന്ദ്രശേഖർ പിൻമാറി