ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യുടെ ആരാധക കൂട്ടായ്‌മയുടെ പേരിൽ പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിതാവ് ചന്ദ്രശേഖർ പിൻമാറി.
തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ജനസ്വാധീനമുള്ള നടൻമാരിൽ ഒരാളായ വിജയ്‌യുടെ ആരാധക കൂട്ടായ്‌മയായ ‘വിജയ് മക്കൾ ഇയക്കം’ മുൻനിർത്തി പാർട്ടി രജിസ്‌റ്റർ ചെയ്യാനുള്ള തീരുമാനം പിൻവലിക്കുന്നതായി കാണിച്ച് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
നേരത്തെ ചന്ദ്രശേഖറിന്റെ നീക്കം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നീക്കവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്നും വിജയ് ആരാധകർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ഇതിന് പിന്നാലെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളിൽ പലരെയും സ്‌ഥാനത്ത് നിന്നും മാറ്റിയിരുന്നു.
മധുര, കാഞ്ചീപുരം, തിരുച്ചിറപ്പള്ളി ഉൾപ്പടെ ഭൂരിഭാഗം ജില്ലാ സെക്രട്ടറിമാരെയും മാറ്റി കൂടുതൽ ചെറുപ്പക്കാരെ ഭാരവാഹികളായി നിയമിച്ചു. രാഷ്‌ട്രീയ പാർട്ടി രീതിയിൽ പ്രവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും സന്നദ്ധ സഹായവുമായി മാത്രം മുന്നോട്ട് പോയാൽ മതിയെന്നും വിജയ് ആരാധകരെ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖറിന്റെ പിൻമാറ്റം.
Read Also: ഇന്ത്യയില്‍ സ്‌ഫുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഈ ആഴ്‌ച ആരംഭിക്കും