ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ പോലീസുകാരന്റെ നേതൃത്വത്തിൽ തോക്കുമായി വേട്ടയ്‌ക്കിറങ്ങിയ നായാട്ട് സംഘത്തിലെ രണ്ടുപേർ കൂടി പിടിയിൽ. മൂന്നനാട് കൊന്നാട്ട് സുരേഷ്, എരുമാട് കൊന്നച്ചാൽ തേയക്കുനി ആടുപാറയിൽ ബേസിൽ എബ്രഹാം എന്നിവരാണ് അറസ്‌റ്റിലായത്. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഇവർ വനപാലകർക്ക് മുമ്പിൽ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം നാലായി.
കേസിൽ ഒളിവിലായിരുന്ന തമിഴ്‌നാട് പോലീസ് ഉദ്യോഗസ്‌ഥൻ ഈ മാസം ഏഴിന് കീഴടങ്ങിയിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഗൂഡല്ലൂർ ധർമഗിരി സ്വദേശിയും എരുമാട് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിളുമായ ജെ ഷിജുവാണ് കീഴടങ്ങിയിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ പത്തിനാണ് ഷിജുവിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം തോക്കുമായി ചീരാൽ പൂമുറ്റം വനത്തിനുള്ളിൽ അർധരാത്രി വേട്ടയ്‌ക്കിറങ്ങിയത്.
ഷിജുവിന്റെ നേതൃത്വത്തിൽ ചിലർ ഈ വനഭാഗത്ത് വേട്ടയ്‌ക്ക് ഇറങ്ങിയതിന്റെ ദൃശ്യങ്ങൾ കടുവ സെൻസസിനായി വനംവകുപ്പ് സ്‌ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു. ജീൻസും ടീഷർട്ടും ധരിച്ച് ഹെഡ്‍ലൈറ്റും കൈയിൽ തോക്കും അരയിൽ കത്തിയുമായി ഷിജു കാട്ടിലൂടെ നടന്നുപോകുന്നതിന്റെ ചിത്രങ്ങളാണ് ലഭിച്ചത്. ക്യാമറയിൽ നിന്ന് ഫ്ളാഷ് അടിച്ചതോടെ വേട്ടയ്‌ക്കുള്ള ശ്രമം ഉപേക്ഷിച്ച് ഷിജു ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.
തുടർന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷത്തിന് ഒടുവിലാണ് ചിത്രത്തിൽ കണ്ടത് ഷിജുവാണെന്നും ഇയാൾ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്‌ഥൻ ആണെന്നും തിരിച്ചറിഞ്ഞത്. കേരള വനംവകുപ്പ് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നീലഗിരി ജില്ലാ പോലീസ് മേധാവി ഷിജുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ തമിഴ്‌നാട് കയ്യൂന്നി കൊരണ്ടിയാർകുന്നിൽ കെകെ ജിജോ അറസ്‌റ്റിലായിരുന്നു.
Most Read: ഡീസൽ വില കുത്തനെ കൂട്ടി; കെഎസ്ആർടിസി പ്രതിസന്ധിയിൽ