എറണാകുളം: ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇവരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നടി തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേര്‍ക്കും പ്രായം 25ല്‍ താഴെയാണെന്നാണ് പോലീസ് നിഗമനം. ഇവരെ എത്രയുംവേഗം കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. കൂടാതെ പ്രതികളെ തിരിച്ചറിയുന്നവര്‍ അറിയിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.
ഇടപ്പള്ളി മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് വ്യാഴാഴ്‌ച വൈകുന്നേരമാണ് നടിക്കെതിരെ അതിക്രമം നടന്നത്. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്. നടിയും സഹോദരിയും മാതാവും ഒരു ബന്ധുവുമാണ് മാളിലെത്തിയത്. സഹോദരിയോടൊപ്പം ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു രണ്ട് യുവാക്കള്‍ നടിയുടെ സമീപത്തിയത്. മാതാവും ബന്ധുവും അപ്പോള്‍ മറ്റൊരു ഷോപ്പിലായിരുന്നു.
മാളില്‍ ഒട്ടും തിരക്കില്ലാതിരുന്നിട്ടും രണ്ടു പേര്‍ വന്ന് മനപ്പൂര്‍വം ശരീരത്ത് ഇടിക്കുകയും സ്‌പര്‍ശിക്കുകയും ചെയ്തെന്ന് നടി പറയുന്നു. സഹോദരി ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് നോക്കിയതെന്നും അപ്പോഴത്തെ മാനസികാവസ്‌ഥയില്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും നടി പറഞ്ഞു. കൂടാതെ കൗണ്ടറില്‍ ചെന്ന സമയം യുവാക്കള്‍ അടുത്ത് വന്ന് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ഉച്ചത്തില്‍ സംസാരിച്ചതോടെ അവര്‍ സ്‌ഥലം വിടുകയായിരുന്നെന്നും നടി പറയുന്നു.
രണ്ട് പ്രതികളും മെട്രോ റെയില്‍ വഴിയാണ് മാളിലെത്തിയത്. സംഭവത്തിന് ശേഷം ഇരുവരും മെട്രോയില്‍ തന്നെയാണ് സൗത്ത് സ്‌റ്റേഷനിലേക്ക് പോയത്. പ്രതികള്‍ എറണാകുളം ജില്ലക്ക് പുറത്തു നിന്നുള്ളവരാണെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
മാളില്‍ കയറും മുമ്പ് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്പരും പേരും നല്‍കണം എന്നാണ് നിര്‍ദേശമെങ്കിലും ഇവര്‍ ചെയ്‌തിരുന്നില്ല. മറ്റൊരാളുടെ കൂടെയാണ് വന്നതെന്നു സെക്യൂരിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് അകത്തു കടന്നത്. ഇതിലൂടെ, മനപ്പൂര്‍വം ദുരുദ്ദേശ്യത്തോടെയാണ് പ്രതികള്‍ മാളിനുള്ളില്‍ കടന്നതെന്ന് പോലീസിന് കഴിഞ്ഞ ദിവസം തന്നെ വ്യക്‌തമായിരുന്നു.
Read Also: സംസ്‌ഥാനത്ത് കോവിഡ് പുതിയ ഘട്ടത്തിൽ; രണ്ടാഴ്‌ച നിർണായകമെന്ന് ആരോഗ്യമന്ത്രി
അതിക്രമത്തെപ്പറ്റി നടി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ അവരുടെയും മാതാവിന്റെയും മൊഴിയുടെ അടിസ്‌ഥാനത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അന്വേഷണത്തിന് ഐജി വിജയ് സാഖറെയും കളമശേരി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും അന്വേഷണം വഴിമുട്ടി നില്‍ക്കുന്നത് പോലീസിന് ഏറെ തലവേദനയാണ് സൃഷ്‌ടിക്കുന്നത്. മാത്രവുമല്ല കേസില്‍ വനിതാ കമ്മീഷനും യുവജന കമ്മീഷനും റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ എല്ലാം കണക്കിലെടുത്താണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. നേരത്തെ പ്രതികളെ കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ തേടിയിരുന്നെങ്കിലും ഫലം ഉണ്ടായിരുന്നില്ല.
Read Also: സമ്മർദ്ദ രാഷ്‌ട്രീയമില്ല; സോണിയ ഗാന്ധിയുടെ കത്തിൽ പ്രതികരിച്ച് സഞ്‌ജയ് റാവത്ത്