മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അയച്ച കത്തിനെച്ചൊല്ലി അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ പ്രതികരണവുമായി ശിവസേനാ നേതാവ് സഞ്‌ജയ് റാവത്ത്. കോൺഗ്രസും ശിവസേനയും സംസ്‌ഥാനത്ത് സഖ്യത്തിൽ ആണെന്നും സമ്മർദ്ദ രാഷ്‌ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
“യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) യുടെ പ്രസിഡണ്ടാണ് സോണിയ ഗാന്ധി. മഹാ വികാസ് അഖാഡി (മഹാരാഷ്‌ട്രയുടെ ഭരണ സഖ്യം) രൂപീകരിക്കുന്നതിൽ സോണിയയും ശരദ് പവാറും സുപ്രധാന പങ്കുവഹിച്ചു. സഖ്യമുണ്ടാക്കുമ്പോൾ ഞങ്ങൾ ഒരു പൊതു മിനിമം പദ്ധതി ഉണ്ടാക്കിയിരുന്നു. അതേക്കുറിച്ചാണ് കത്തിൽ പറയുന്നത്,”- റാവത്ത് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ വരവോടെ ഉണ്ടായ പ്രതിസന്ധി കാരണം പൊതു മിനിമം പദ്ധതിയിലെ ചില കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. മഹാരാഷ്‌ട്രയിലെ ജനങ്ങൾക്കും സംസ്‌ഥാനത്തിനും ഉപകാരപ്രദമായ ഒരു അജണ്ട കോൺഗ്രസ് മുന്നോട്ട് വച്ചാൽ അതിനെ സ്വാഗതം ചെയ്യേണ്ടതുണ്ട്. അതിനെ സമ്മർദ്ദ രാഷ്‌ട്രീയമെന്ന് വിളിക്കാനാകില്ല. കോൺഗ്രസുമായി ഞങ്ങൾ സഖ്യത്തിലാണ്,”- സഞ്‌ജയ് റാവത്ത് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്‌ചയാണ് പൊതു മിനിമം പദ്ധതിയെക്കുറിച്ച് ഓർമിപ്പിച്ച് സോണിയ ഗാന്ധി, ഉദ്ധവ് താക്കറെക്ക് കത്ത് നൽകിയത്. ബിജെപിയെ പുറത്താക്കി കഴിഞ്ഞവർഷമാണ് പ്രത്യയശാസ്‌ത്രപരമായി ഏറെ അകന്നു നിൽക്കുന്ന ശിവസേനക്കൊപ്പം സർക്കാർ ഉണ്ടാക്കാൻ കോൺഗ്രസ്, എൻസിപി പാർട്ടികൾ തയ്യാറായത്. മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിച്ച ശേഷം ഇത് ആദ്യമായാണ് സോണിയ ഗാന്ധി, ഉദ്ധവ് താക്കറെക്ക് കത്ത് നൽകുന്നത്. അതുകൊണ്ട് തന്നെ സംഭവം ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‌തു.
Kerala News: ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവം; ബിജെപിക്കുള്ളിൽ കടുത്ത അതൃപ്‌തി