കാസർഗോഡ്: മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകന് ഇരട്ട ജീവപര്യന്തവും 30,000 രൂപ പിഴയും വിധിച്ചു. കേസിൽ 28 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്. മീഞ്ച പഞ്ചായത്തിൽ തലക്കള കോളിയൂർ പോള്ളക്കഞ്ചെയിൽ സദാശിവ (53)നാണ് കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതി (1) ജഡ്‌ജി എവി ഉണ്ണികൃഷ്‌ണൻ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
1993 മാർച്ച് 22ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പിതാവ് മൂല്യ, മാതാവ് ലക്ഷ്‌മി എന്നിവരെയാണ് പ്രതി മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി റേഡിയോയിൽ ശബ്‌ദം കൂട്ടിയത് ചോദ്യം ചെയ്‌ത വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. സദാശിവ ഇടയ്‌ക്കിടെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു. റേഡിയോ ശബ്‌ദം കേട്ട് പ്രകോപിതനായ സദാശിവ മഴുകൊണ്ട് മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ കുമ്പള സിഐ കേസ് എടുത്തിരുന്നു. അന്ന് സിഐ ആയിരുന്ന എംവി മജീദ് ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അറസ്‌റ്റിലായ പ്രതിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. 26 വർഷത്തെ ചികിൽസയ്‌ക്ക് ശേഷം 2019 ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
Most Read: കോവിഡ് ഡ്യൂട്ടിയിൽ വീഴ്‌ച; കണ്ണൂരിലെ എഎസ്‌ഐമാർക്ക് വകുപ്പുതല ശിക്ഷാ നടപടി