കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഐൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെആർ രതീഷ് എന്നിവർക്കെതിരെ വിചാരണാനുമതി നിഷേധിച്ച സർക്കാർ നടപടി ചോദ്യം ചെയ്‌തുള്ള ഹരജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത്. ജസ്‌റ്റിസ് വിജി അരുണിന്റെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
ചന്ദ്രശേഖരനും, രതീഷും അഴിമതിക്കായി ഗൂഢാലോചന നടത്തിയെന്നും ഇക്കാര്യം സ്‌ഥിരീകരിക്കുന്ന തെളിവുകളുണ്ടായിട്ടും സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചുവെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടും കോടതി തേടിയിരുന്നു.
കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിലെ പ്രതികളെ സംസ്‌ഥാന സർക്കാർ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിഷയം കോടതിക്ക് മുൻപിലെത്തുന്നത്.
Read Also: ഉന്നത ഐടി സംഘത്തിന്റെ നിയമനം; ശിവശങ്കറിന്റെ ഇടപെടൽ ഹൈക്കോടതി പരിശോധിക്കുന്നു