കൊച്ചി: ഹൈക്കോടതിയിലെ ഉന്നത ഐടി ടീമിന്റെ നിയമനത്തിലെ നടപടിക്രമങ്ങൾ പരിശോധിക്കുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കർ ഐടി സംഘത്തിന്റെ നിയമനത്തിൽ ഇടപെട്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ചീഫ് ജസ്‌റ്റിസിന്റെ നിർദേശപ്രകാരം, ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ് വസ്‌തുത വിവര റിപ്പോർട്ട് തയാറാക്കി.
ഐടി പാർക്കിലെ സ്വപ്‍ന സുരേഷിന്‍റെ നിയമനത്തിന് പിന്നാലെ ചട്ടങ്ങൾ മറികടന്ന് ഹൈക്കോടതിയിൽ ഉന്നത ഐടി സംഘത്തെ ശിവശങ്കർ ഇടപെട്ട് നിയമിച്ചു എന്നാണ് ആരോപണം. ഹൈക്കോടതിയിലെ കംപ്യൂട്ടറൈസേഷൻ കമ്മിറ്റിയുടെ ചെയർമാനായ ജസ്‌റ്റിസ് എ മുഹമ്മദ് മുഷ്‌താഖാണ് വസ്‌തുതാ വിവര റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ ശിവശങ്കറിന്റെ പേരും പരാമർശിക്കുന്നുണ്ട്.
ഐടി അനുബന്ധ കാര്യങ്ങൾ നടത്തുന്നതിനായി സ്‌ഥിരം ജീവനക്കാർ വേണ്ടെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ഐ ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമാണ് നിർദേശിച്ചത്. സാങ്കേതിക വിദ്യ മാറുന്ന സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാർ മതിയെന്നായിരുന്നു ശുപാർശ. ഇതനുസരിച്ച് കരാറടിസ്‌ഥാനത്തിൽ 5 പേരെയാണ് നിയമിക്കാൻ തീരുമാനിച്ചത്.
നടപടികളിൽ എൻഐസി വേണ്ടെന്ന് നിർദേശിച്ചതും സർക്കാരാണ്. എൻഐസിക്ക് അതിനുളള കഴിവില്ലെന്നായിരുന്നു സർക്കാർ അറിയിച്ചത്. ഹൈക്കോടതിയുടെ ഔദ്യോഗിക ആവശ്യം പരിഗണിച്ച് തസ്‌തിക സൃഷ്‌ടിച്ചതും തുടർ നടപടികൾ സ്വീകരിച്ചതും സർക്കാർ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട ചില യോഗങ്ങളിൽ ശിവശങ്കറും പങ്കെടുത്തിട്ടുണ്ട്.
അഞ്ചംഗ ഐടി ടീമിനെ തിരഞ്ഞെടുക്കാനുള്ള വിദഗ്‌ധ സമിതിയെ നിർദേശിച്ചതും ശിവശങ്കറാണ്. എന്നാൽ ജീവനക്കാരെ കണ്ടെത്താനുളള സമിതിയിൽ ശിവശങ്കർ ഉണ്ടായിരുന്നില്ല. ഹൈക്കോടതി ജഡ്‌ജി ഉൾപ്പെട്ട സമിതിയാണ് ഐടി സംഘത്തെ തിരഞ്ഞെടുത്തത് എന്നും ജസ്‌റ്റിസ് മുഷ്‌താഖ് സമർപ്പിച്ച റിപ്പോട്ടിൽ പറയുന്നു.
Read Also: ബിജെപി നേതാക്കള്‍ക്ക് നേരെ നടന്ന ആക്രമണം കേന്ദ്രത്തിന്റെ അറിവോടെ അരങ്ങേറിയ നാടകം; മമത ബാനര്‍ജി