തിരുവനന്തപുരം: കശുവണ്ടി ശേഖരിക്കാൻ അസിസ്‌റ്റന്റ് കമാൻഡന്റിനെ ചുമതലപ്പെടുത്തി പുതിയ ഉത്തരവ്. കണ്ണൂരിലെ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്‌ഥലത്ത് സ്‌ഥിതിചെയ്യുന്ന കശുമാവിൻ തോട്ടത്തിൽ നിന്ന് കശുവണ്ടി ശേഖരിക്കാനാണ് മേലുദ്യോഗസ്‌ഥന്റെ നിർദ്ദേശം. ആദ്യം പോലീസുകാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്.
ഈ ഉത്തരവ് വിവാദമായതോടെയാണ് ചുമതല അസിസ്‌റ്റന്റ് കമാൻഡന്റിന് കൈമാറിയത്. ബറ്റാലിയന്റെ ഉടമസ്‌ഥതയിൽ ഉള്ള ഭൂമിയിലെ കശുമാവ് സാധാരണ ലേലത്തിൽ പുറത്തുള്ളവർക്ക് നൽകുന്നതാണ് പതിവ്. എന്നാൽ, ഈവട്ടം നാല് തവണ ലേലത്തിൽ വെച്ചിട്ടും ആരും മുന്നോട്ട് വരാതിരുന്നതോടെയാണ് പോലീസുകാരെ തന്നെ കശുവണ്ടി പെറുക്കാൻ ചുമതലപ്പെടുത്തിയത്.
എസ്‌ഐ ഉൾപ്പടെ ഉള്ളവരെ കശുവണ്ടി പെറുക്കാൻ ഏൽപ്പിച്ചു ബറ്റാലിയൻ നാലിലെ കമാൻഡൻറ് ടിപി ശ്യാം സുന്ദറിന്റെ ഉത്തരവ് ഇന്നലെയാണ് പുറത്തുവന്നത്. തുടർന്ന് സേനയിൽ ഉത്തരവിനെതിരെ രൂക്ഷവിമർശനം ഉയരുകയും മാദ്ധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്‌തതോടെയാണ് ഇന്ന് പുതിയ ഉത്തരവ് പുറത്തിറക്കിയത്. കാലാവസ്‌ഥാ വ്യതിയാനം കാരണം കശുവണ്ടിയുടെ ഉൽപ്പാദനം കുറഞ്ഞതായാണ് റിപ്പോർട്.
വിപണിയിലും വില കുറഞ്ഞു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കശുമാവുകളുടെ എണ്ണവും കുറഞ്ഞു. ഈ കാരണങ്ങളിൽ ആരും ലേലത്തിൽ എത്തുന്നില്ല. കശുവണ്ടി പാഴായി പോകുന്ന അവസ്‌ഥ ഒഴിവാക്കാൻ അസിസ്‌റ്റന്റ് കമാൻഡന്റ് നടപടി സ്വീകരിക്കണമെന്നും എല്ലാ ആഴ്‌ചയിലും ശേഖരിച്ച കശുവണ്ടിയുടെ അളവ് കൃത്യമായി അറിയിക്കണമെന്നും ഉത്തരവിൽ നിർദ്ദേശം നൽകി.
Most Read: സുബൈർ വധക്കേസ്; രാഷ്‌ട്രീയ കൊലപാതകമെന്ന് റിപ്പോർട്- പ്രതികൾ റിമാൻഡിൽ