പാറ്റ്‌ന: ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പുമായി ബിജെപി. സഖ്യ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടും ജാതി തിരിച്ചുള്ള സെന്‍സസ് നടത്തേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ബിജെപിയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വരും ദിവസങ്ങളില്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ജാതി തിരിച്ചുള്ള സെന്‍സസ് വിഷയത്തില്‍ വലിയ ഭിന്നതയാണ് കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയില്‍ ഉളളത്. ജാതി സെന്‍സസ് നടത്താന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സഖ്യ കക്ഷികളോട് പോലും ചോദിക്കാതെ ഉള്ള ഈ ബിജെപി നടപടിയില്‍ ജെഡിയു പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ബീഹാറിന്റെ വികസനത്തിന് ജനവിഭാഗങ്ങളുടെ ജാതി തിരിച്ചുള്ള സെന്‍സസ് അനിവാര്യമാണെന്നാണ് നിതീഷ് കുമാര്‍ പറയുന്നത്.
കഴിഞ്ഞ മാസം പത്ത് കക്ഷി നേതാക്കള്‍ക്ക് ഒപ്പം ജാതി സെൻസസ് എന്ന ആവശ്യം ഉന്നയിച്ച് നിതീഷ് കുമാര്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും പതിനൊന്ന് പാര്‍ട്ടികളുടെ യോഗം വിളിച്ച് ചേര്‍ത്തതിന് ശേഷം അമിത് ഷായെയും കണ്ടിരുന്നു.
എന്നാൽ ഈ ആവശ്യങ്ങള്‍ എല്ലാം തള്ളി കളയുകയാണ് സര്‍ക്കാര്‍. അതേസമയം, ജാതി തിരിച്ച് തന്നെയാണ് ബിജെപി ഉത്തര്‍പ്രദേശിലെ മന്ത്രിസഭാ പുനഃസംഘടന പൂര്‍ത്തിയാക്കിയതെന്ന വിമർശനവും ശക്‌തമാണ്.
Read Also: കോവിഡ് ഇന്ത്യ; 26,041 രോഗബാധ, പകുതിയിലേറെ കേസുകളും കേരളത്തിൽ