കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ സർക്കാർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായിട്ടും വിധി വരാത്തതാണ് കാരണമെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്. കേസിലെ പ്രധാനപ്രതി പീതാംബരൻ ഉൾപ്പെടെ ഏഴു പേരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന് സിബിഐ അറിയിച്ചത്.
ക്രൈംബ്രാഞ്ചിനായിരുന്നു നേരത്തെ കേസിന്റെ അന്വേഷണച്ചുമതല. എന്നാൽ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടതിനെത്തുടർന്ന് 2019 സെപ്തംബറിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ കേസിന്റെ എഫ്.ഐ.ആർ എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ചിരുന്നു.
എന്നാൽ, ഇതിനിടെ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് ഹർജിയിൽ വാദം കേട്ട് വിധി പറയാൻ മാറ്റി. വിധി അനുസരിച്ച് മതി തുടരന്വേഷണമെന്നും കോടതി വാക്കാൽ അറിയിച്ചിരുന്നു.
എന്നാൽ വാദം പൂർത്തിയായി 9 മാസം പിന്നിട്ടിട്ടും സർക്കാരിന്റെ അപ്പീലിൽ കോടതി വിധി പറഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ കേസിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് സി.ബി.ഐ ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്.
2019 ഫെബ്രുവരി 17നാണു പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്.