കൊച്ചി: സോളാർ കേസിൽ ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണം കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തട്ടിപ്പുകേസിലെ പ്രതിയായ സ്‌ത്രീ നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസെടുത്തത്. എന്നാൽ, അതിനേക്കാൾ വലിയൊരു തട്ടിപ്പുകേസിലെ പ്രതി മൊഴി നൽകിയിട്ടും പിണറായി വിജയനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു,
കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടത് രാജ്യാന്തര ബന്ധമുള്ള ഡോളർ കടത്തുകേസാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴിയുണ്ടായിട്ടും അന്വേഷണം നടക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്‌തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സോളാർ വിഷയത്തിൽ സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച എല്ലാ അന്വേഷണങ്ങളും അവസാനിപ്പിച്ചത് വിശ്വസനീയമായ ഒരു തെളിവുകളുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്.
അന്തർ സംസ്‌ഥാന ബന്ധങ്ങളുള്ള കേസുകളും പോലീസിന് അന്വേഷിക്കാൻ കഴിയാത്ത കേസുകളുമാണ് സാധാരണയായി സിബിഐ ഏറ്റെടുക്കുന്നത്. കോൺഗ്രസ് നേതാക്കളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സോളാർ അന്വേഷണം സിബിഐക്ക് കൈമാറിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് അന്ന് മൽസരിക്കാൻ സാധ്യതയുള്ള മൂന്ന് പേർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആ അന്വേഷണം എവിടെ പോയെന്നും സതീശൻ ചോദിക്കുന്നു. ഇപ്പോഴത്തെ അന്വേഷണം വെറും രാഷ്‌ട്രീയ പ്രേരിതം മാത്രമല്ല. കോൺഗ്രസ് നേതാക്കൻമാരെ അപമാനിക്കാൻ സിപിഎമ്മും ബിജെപിയും നടത്തിയ ഗൂഢാലോചനയുടെ ഫലം കൂടിയാണെന്നും സതീശൻ പറഞ്ഞു.
Also Read: ‘താലിബാനുമായി വലിയ വ്യത്യാസമൊന്നുമില്ല’; ലീഗിനെതിരെ ആഞ്ഞടിച്ച് വിപി സുഹറ