മലപ്പുറം: എംഎസ്‌എഫ് വനിതാ വിഭാഗമായ ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടിക്കെതിരെ മുസ്‌ലിം സ്‌ത്രീ വിമോചക പ്രവർത്തക വിപി സുഹറ. ഹരിത നേതാക്കളുടെ പരാതിയിൽ നടപടിയെടുക്കുന്നതിന് പകരം സ്‌ത്രീകളെ അപമാനിക്കുന്ന നടപടിയാണ് ലീഗ് സ്വീകരിച്ചിരിക്കുന്നതെന്ന് സുഹറ തുറന്നടിച്ചു. പരാതിയിൽ ഉറച്ചുനിന്ന പെൺകുട്ടികളെ ഓർത്ത് അഭിമാനമുണ്ടെന്നും സുഹറ പറഞ്ഞു.
‘വിചിത്രവും സ്‌ത്രീവിരുദ്ധവുമായ നിലപാടാണിത്. സ്‌ത്രീകൾ നിശബ്‌ദരായിരിക്കണം എന്നാണ് മുസ്‌ലീം ലീഗിന്റെ അജണ്ട. അവർ പറയുന്നത് അനുസരിച്ച് അടിമകളെ പോലെ കഴിയണം. തങ്ങളെ അധിക്ഷേപിച്ചിട്ട് പെണ്‍കുട്ടികള്‍ മിണ്ടാതിരിക്കണമെന്ന് പറയുന്നതില്‍ എന്തർഥമാണുള്ളത്. ഹരിതയുടെ പരാതിയില്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ചര്‍ച്ച നടന്നിട്ട് ഒരു തീരുമാനവും ലീഗ് നേതൃത്വം എടുത്തില്ല’ -സുഹറ ചൂണ്ടിക്കാട്ടി.
ഇവർ സ്‌ത്രീകളെ കാണുന്നത് പെറ്റുകൂട്ടാനുള്ള ഒരു യന്ത്രമായാണ്. താലിബാനുമായി ഇവർക്ക് വലിയ വ്യത്യാസം ഒന്നുമില്ല. കാരണം താലിബാന്‍ എന്താണ് ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്. അവര്‍ക്കൊക്കെ ഒരു ഉപകരണമായിരിക്കുന്നത് പര്‍ദ്ദയാണ്. രണ്ടാമത്തേത് പെണ്‍കുട്ടികളെ പ്രസവിപ്പിക്കുക എന്നുള്ളതാണ്. അല്ലാത്തവരൊക്കെ ഫെമിനിസ്‌റ്റുകളാണ്. നിശബ്‌ദമായിരിക്കുക പ്രസവിച്ചു കൂട്ടുക എന്ന്. ഇതു തന്നെയാണ് ക്രിസ്‌ത്യൻ വിഭാഗത്തിലും നടപ്പാക്കാന്‍ നോക്കുന്നത്. രണ്ടായിരം രൂപ കൊടുത്ത് പ്രസവിപ്പിക്കുക എന്നത്,’ വിപി സുഹറ പറഞ്ഞു.
എംഎസ്‌എഫ് നേതൃത്വം ഹരിതയിലെ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നു എന്ന പരാതി വനിതാ കമ്മീഷന് നല്‍കിയതിനു പിന്നാലെയാണ് ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പുകയാണെന്ന് ലീഗ് നേതൃത്വം അറിയിച്ചത്. സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ എത്തിച്ചതിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും പുറത്തിറക്കിയ പ്രസ്‌താവനയിൽ ലീഗ് വ്യക്‌തമാക്കി. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ളവരുടെ തീരുമാന പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്. ഹരിത സംസ്‌ഥാന കമ്മിറ്റിയെ മരവിപ്പിച്ച് ലീഗ് സംസ്‌ഥാന സെക്രട്ടറി പിഎംഎ സലാമാണ് ഔദ്യോഗിക മുന്നറിയിപ്പ് നൽകിയത്.
Also Read: അഫ്‌ഗാൻ ജയിൽ മോചിതരായവരിൽ 9 മലയാളി യുവതികളും; റിപ്പോർട്