പാലക്കാട് : വാളയാർ സഹോദരിമാരുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് പാലക്കാട് ജില്ലയിലെ വാളയാറിൽ എത്തും. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് സിബിഐ സംഘം സംഭവസ്‌ഥലത്ത് എത്തുന്നത്. വാളയാറിൽ എത്തുന്ന സംഘം പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. തുടർന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡിൽ ഉൾപ്പടെ തെളിവെടുപ്പ് നടത്തും.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ സംഘമാണ് അന്വേഷണത്തിന്റെ ഭാഗമായി വാളയാറിൽ എത്തുന്നത്. ഡിവൈഎസ്‌പി അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാർ പെൺകുട്ടികളുടെ മരണം അന്വേഷിക്കുന്നത്.
കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടുകൊണ്ട് പാലക്കാട് പോക്‌സോ കോടതി പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ വിധിയുടെ അടിസ്‌ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. തുടർന്ന് കഴിഞ്ഞ മാർച്ച് 31ആം തീയതി സിബിഐ പാലക്കാട് പോക്‌സോ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചിരുന്നു. 4 പ്രതികൾക്കെതിരെ 2 എഫ്‌ഐആർ ആണ് സിബിഐ സമർപ്പിച്ചത്.
Read also : കോവിഡ് പ്രതിരോധം; മാനന്തവാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി