ന്യൂഡെൽഹി: പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിൽ സിസിടിവി ക്യാമറയും ശബ്‌ദം റെക്കോർഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി. രാജ്യത്തെ പോലീസ് സ്‌റ്റേഷനുകൾക്കും സിബിഐ, എൻഐഎ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കും ഇത് ബാധകമാണ്. പഞ്ചാബില്‍ നടന്ന കസ്‌റ്റഡി മര്‍ദ്ദനം സംബന്ധിച്ച ഹരജിയിൽ വാദം കേള്‍ക്കുന്നതിനിടെ ജസ്‌റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ജീവിക്കാനും വ്യക്‌തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയിലെ 21ആം വകുപ്പ് പ്രകാരമാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകൾ, ശബ്‌ദം റെക്കോർഡ് ചെയ്യുന്നതിനുള്ള സംവിധാനം എന്നിവ സംസ്‌ഥാന സർക്കാരുകൾ ഒരുക്കണം. പ്രതികളെ ചോദ്യം ചെയ്യുന്ന മുറി, ലോക്കപ്പ്, പ്രവേശന കവാടം, ഇടനാഴികൾ, ഇൻസ്‌പെക്‌ടർമാരുടെ മുറി എന്നിവിടങ്ങളിലും ക്യാമറകൾ സ്‌ഥാപിക്കണം. നാര്‍ക്കോട്ടിക്‌സ് ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ് തുടങ്ങിയ ഏജന്‍സികള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്‌തമാക്കി. ഓഡിയോ റെക്കോർഡുകൾ 18 മാസം വരെ സൂക്ഷിച്ചുവെക്കണമെന്നും കോടതി പറഞ്ഞു.
ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറ് ആഴ്‌ചക്കുള്ളില്‍ സംസ്‌ഥാനങ്ങള്‍ കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസിൽ പ്രതിചേക്കപ്പെട്ട് കസ്‌റ്റഡിയിൽ കഴിയുന്നവർക്ക് നേരെയുള്ള അതിക്രമം സംബന്ധിച്ച് പരാതികൾ ഉയരുന്ന പശ്‌ചാത്തലത്തിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
Also Read: ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനവുമായി കര്‍ഷക കൂട്ടായ്‌മ