തിരുവനന്തപുരം: ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ഉത്തരവിട്ടുള്ള സർക്കുലർ ഡിജിപി ഋഷിരാജ് സിംഗ് പുറത്തിറക്കി. കേന്ദ്ര അന്വേഷണ ഏജൻസികൾ ഉൾപ്പടെ ഉള്ളവർക്ക് ഉത്തരവ് ബാധകമെന്ന് ഡിജിപിയുടെ നിർദേശത്തിൽ വ്യക്‌തമാക്കുന്നു. ഇങ്ങനെ പകർത്തുന്ന വീഡിയോ 18 മാസം സൂക്ഷിക്കണം. വീഡിയോ പകർത്താൻ സൗകര്യമില്ലാതെ വരുന്ന എജൻസികളെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല. ഇക്കാര്യം ജയിൽ സൂപ്രണ്ടുമാർ ഉറപ്പു വരുത്തണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്.
ഡിസംബർ 2നാണ് പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിൽ സിസിടിവി ക്യാമറയും ശബ്‌ദം റെക്കോർഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. രാജ്യത്തെ പോലീസ് സ്‌റ്റേഷനുകൾക്കും സിബിഐ, എൻഐഎ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കും ഇത് ബാധകമാണ്. ജീവിക്കാനും വ്യക്‌തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയിലെ 21ആം വകുപ്പ് പ്രകാരമാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
Also Read: സ്വപ്‌നക്ക് സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയില്‍