മുംബൈ: കർഷക സമര ബന്ധപ്പെട്ട കേന്ദ്ര നിലപാടിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ ചർച്ച ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണച്ച് കായിക-സിനിമ താരങ്ങൾ ഉൾപ്പെടെ സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്‌തതിൽ അന്വേഷണമെന്ന് മഹാരാഷ്‌ട്ര സർക്കാർ. കേന്ദ്രത്തെ പിന്തുണച്ചുള്ള നിലപാട് സ്വീകരിക്കാൻ താരങ്ങൾക്ക് മേൽ സമ്മർദമുണ്ടായിരുന്നോ എന്ന കാര്യമാണ് അന്വേഷിക്കുക. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേരത്തെ രംഗത്ത് വന്നിരുന്നു.
100 മില്യൺ ഫോളോവേഴ്‌സ് ഉള്ള പോപ്പ് ഗായിക റിഹാന്നയുടെ ട്വീറ്റിലൂടെയാണ് രാജ്യത്തെ കർഷക സമരം അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയായത്. ഇതിന് പിന്നാലെ ഇന്ത്യയുടെ കാര്യത്തില്‍ പുറമെ നിന്നുള്ള ആളുകള്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാറും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ ഒരു സംഘം ആളുകളും രംഗത്തുവന്നിരുന്നു.
ഇന്ത്യക്കെതിരെ ഗൂഢാലോചനയുണ്ടെന്നായിരുന്നു സർക്കാർ വാദം. ഇത് ഏറ്റുപിടിച്ചാണ് സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്‌തത്. #IndiaAgainstPropaganda, #IndiaTogether എന്നീ ടാഗുകൾ ട്വീറ്റിൽ ഉപയോഗിച്ചിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, ലതാ മങ്കേഷ്‌കർ, അക്ഷയ് കുമാർ, സൈന നേവാൾ, സുനിൽ ഷെട്ടി തുടങ്ങി നിരവധി താരങ്ങളാണ് കേന്ദ്രത്തെ പിന്തുണച്ച് രംഗത്ത് വന്നത്.
പലരുടെയും ട്വീറ്റുകളിലെ സാമ്യതയും സമാന പദപ്രയോഗങ്ങളും ചൂണ്ടിക്കാട്ടി സമൂഹ മാദ്ധ്യമങ്ങൾ നേരത്തെ തന്നെ സംശയം ഉന്നയിച്ചിരുന്നു. സംസ്‌ഥാന ഇന്റലിജൻസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു. ട്വീറ്റുകളുടെ സമയക്രമവും ഏകോപനവും ഇവ ആസൂത്രിതമായി ചെയ്‌തതാണോയെന്ന് സംശയം ജനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read also: ഉത്തരാഖണ്ഡിൽ രക്ഷാ പ്രവർത്തനം തുടരുന്നു; കനത്ത നാശനഷ്‌ടം