ന്യൂഡെൽഹി: സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് ഉറച്ച് കർഷക സംഘടനകൾ. സമിതിക്ക് പിന്നിൽ കേന്ദ്രമാണെന്നും അംഗങ്ങൾ സർക്കാർ അനുകൂലികളാണെന്നും കർഷകർ പറയുന്നു. അതിനാൽ, സമരം ശക്‌തമായി മുന്നോട്ട് കൊണ്ടുപോകാനാണ് കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചത്.
റിപ്പോർട് നൽകാൻ രണ്ട് മാസത്തെ സാവകാശമാണ് സുപ്രീം കോടതി സമിതിക്ക് നൽകിയിരിക്കുന്നത്. പത്ത് ദിവസത്തിനകം ആദ്യ സിറ്റിങ് നടത്തണമെന്നും നിർദ്ദേശമുണ്ട്. കർഷകരും കേന്ദ്രസർക്കാരും ഉൾപ്പടെ എല്ലാ കക്ഷികളുടെയും അഭിപ്രായം കേൾക്കണമെന്നും കോടതി നിർദ്ദേശിച്ചു.
എന്നാൽ, കർഷക സംഘടനകൾ വിദഗ്‌ധ സമിതിയെ അംഗീകരിച്ചിട്ടില്ല. നിയമത്തെ പിന്തുണക്കുന്നവരെ സമിതിയിൽ ഉൾപ്പെടുത്തിയത് കർഷകരെ രോഷാകുലരാക്കി. കാർഷിക നിയമങ്ങൾക്ക് പിന്തുണ നൽകുന്ന അശോക് ഗുലാത്തിയെയും ഭൂപീന്ദർ സിങ് മന്നിനെയും സമിതിയിൽ ഉൾപ്പെടുത്തിയതാണ് കർഷകരെ പ്രകോപിപ്പിച്ചത്. അതേസമയം, നിയമം സ്‌റ്റേ ചെയ്യുന്നതിനുള്ള നടപടികളെ സംഘടനകൾ സ്വാഗതം ചെയ്‌തു.
പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് കേന്ദ്രമാണെന്നും സുപ്രീം കോടതിക്ക് പരിമിതികൾ ഉണ്ടെന്നുമാണ് കർഷക സംഘടനകളുടെ പൊതുവികാരം. അതിനാൽ വിദഗ്‌ധ സമിതിയോട് സഹകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകൾ. അതിർത്തികളിൽ പ്രതിഷേധം ശക്‌തമാക്കും. കോടതി ഉത്തരവ് നിയമ വിദഗ്‌ധരുമായി ചർച്ച ചെയ്‌തതിന് ശേഷം മാത്രമേ അന്തിമ തീരുമാനം പ്രഖ്യാപിക്കുകയുള്ളുവെന്നും കർഷക സംഘടനകൾ അറിയിച്ചു.
Also Read: ഏഴ് ബിജെപി എംപിമാർ തൃണമൂലിലേക്ക്; ബംഗാൾ ഭക്ഷ്യമന്ത്രി