ന്യൂഡെൽഹി: പതിനഞ്ച് പ്രമുഖ രാഷ്‌ട്രീയ നേതാക്കൾക്കെതിരെ വ്യാജ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനും റെയ്‌ഡ് നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകിയെന്ന ആരോപണവുമായി ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് ഈ നേതാക്കളെ ഇല്ലായ്‌മ ചെയ്യണമെന്ന് സിബിഐ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾക്കും ഡെൽഹി പോലീസിനും പ്രധാനമന്ത്രി നിർദ്ദേശം നൽകിയെന്ന് അദ്ദേഹം ആരോപിച്ചു.
മനീഷ് സിസോദിയയുടെ ആരോപണങ്ങൾ തളളി ബിജെപി രംഗത്തെത്തി. ഉപമുഖ്യമന്ത്രിയുടെ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും ചില സംസ്‌ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിന്റെ പശ്‌ചാത്തലത്തിൽ ശ്രദ്ധ ലഭിക്കുന്നതിനായി എഎപി കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഡെൽഹി ബിജെപി ഘടകം അധ്യക്ഷൻ ആദേശ് ഗുപ്‌ത പറഞ്ഞു.
പ്രധാനമന്ത്രി നൽകിയ പതിനഞ്ച് പേരുടെ പട്ടികയിൽ പലരും ആം ആദ്‌മി പാർട്ടിയിലെ നേതാക്കളാണെന്നും മനീഷ് സിസോദിയ പറഞ്ഞു. മനീഷ് സിസോദിയയുടെ പ്രസ്‌താവനക്ക് പിന്നാലെ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സമാനമായ രീതിയിൽ ട്വീറ്റ് ചെയ്‌തിരുന്നു. നേരത്തെയും ഇത്തരം ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കെജ്‌രിവാൾ തന്റെ ട്വീറ്റിലൂടെ ആരോപിച്ചു.
Read Also: കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ