കൊച്ചി: കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്‌ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിലേക്ക്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇതിന്റെ വ്യക്‌തമായ സൂചനയുണ്ട്. ഒരു കേന്ദ്ര ഏജൻസി കെ-ഫോണിന്റെ പേരെടുത്ത് പറഞ്ഞ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നത് ഇതാദ്യമാണ്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കെ-ഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ രേഖകൾ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന് ചോർത്തി എന്നത് ഗുരുതരമായ കണ്ടെത്തലാണ്. ഇരുവരുടെയും വാട്‍സാപ്പ് ചാറ്റുകളിൽ നിന്ന് ഇത് വ്യക്‌തമാക്കുന്ന തെളിവുകൾ കണ്ടെടുത്തുവെന്ന് ഇഡി കോടതിയിൽ അറിയിച്ചു.
സംസ്‌ഥാന ഐടി സെക്രട്ടറിയോട് ഇഡി നാല് പദ്ധതികളുടെ രേഖകൾ ആവശ്യപ്പെട്ടിരുന്നു. ഇതിൽ കെ ഫോണിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കെ-ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ യൂണിടാകിനെ ഉൾപ്പെടുത്താൻ ശ്രമം നടന്നിരുന്നെന്നും എന്നാൽ തുകയുടെ കാര്യത്തിൽ ധാരണയാകാത്തതിനാൽ കരാർ ഒഴിവാക്കുകയായിരുന്നു എന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കെ-ഫോൺ വിഭാവനം ചെയ്‌തത് മുതൽ പദ്ധതിയുടെ നിയന്ത്രണം ശിവശങ്കറിനായിരുന്നു. ശിവശങ്കറിന്റെയും സ്വപ്‌നയുടെയും ഇടപെടലുകളിൽ ദുരൂഹതയുണ്ടെന്നാണ് ഇഡി വിലയിരുത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ ഈ പദ്ധതിയിലും നടന്നിട്ടുണ്ടെന്ന് സ്വപ്‌നയുടെയും ശിവശങ്കറിന്റെയും വാട്‍സാപ്പ് ചാറ്റിലൂടെ വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം കെ-ഫോൺ ഉൾപ്പടെയുള്ള പദ്ധതികളിലേക്ക് നീങ്ങുന്നുവെന്ന സൂചന ഇഡി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്‌തമാക്കുകയും ചെയ്‌തു.