തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സംസ്‌ഥാനത്തുടനീളം 2000 വൈഫൈ ഹോട്സ്‌പോട്ടുകൾ സ്‌ഥാപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതിക്കായി നടപ്പുവർഷം 16 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
കെ ഫോൺ നെറ്റ്‌വർക്കിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുക, വൈഫൈ കവറേജ് വർധിപ്പിക്കുക, തീരദേശ മൽസ്യബന്ധന ഗ്രാമങ്ങളിലും പിന്നോക്ക ആദിവാസി മേഖലകളിലും വൈഫൈ ഹോട്സ്‌പോട്ടുകൾ സ്‌ഥാപിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്നും ധനമന്ത്രി വിശദീകരിച്ചു.
നിലവിൽ സംസ്‌ഥാനത്തുടനീളം 2023 വൈഫൈ ഹോട്സ്പോട്ടുകൾ സ്‌ഥാപിച്ചിട്ടുണ്ട്. ഇതുവഴി 44,000 ഗുണഭോക്‌താക്കൾക്ക് പ്രതിദിനം 8 ടെറാബൈറ്റ് ഡാറ്റ ഉപയോഗിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. അതിവേഗ ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കാനുള്ള കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ജൂൺ 30ന് പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു. 1532 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതിൽ 823 കോടി രൂപ കിഫ്‌ബി വിഹിതമാണ്.
ബാക്കി തുക സംസ്‌ഥാന സർക്കാരും കെഎസ്‌ഇബിയും ചേർന്ന് വഹിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. 5ജി ലീഡർഷിപ്പ് പാക്കേജ് നടപ്പാക്കും. ഡിജിറ്റൽ സർവകലാശാലക്ക് 26 കോടി വകയിരുത്തും. ഇതിൽ 11 പുതിയ മികവിന്റെ കേന്ദ്രങ്ങൾ നിർമിക്കുന്നതിനുള്ള 22 കോടിയും ഉൾപ്പെടുന്നുവെന്ന് മന്ത്രി വ്യക്‌തമാക്കി.
Most Read: ഭക്ഷണ ഡെലിവറിയുടെ മറവിൽ ലഹരി വിൽപന; യുവാവ് അറസ്‌റ്റിൽ