എറണാകുളം: ഓൺലൈൻ ഭക്ഷണ ഡെലിവറിയുടെ മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്‌റ്റിൽ. കാഞ്ഞിരപ്പള്ളി തുമ്പമട ആറ്റിന്‍പുറം വീട്ടില്‍ നിതിനെയാണ് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും ഒരു ഗ്രാം എംഡിഎംഎ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചി കലൂര്‍ സ്‌റ്റേഡിയം റൗണ്ട് റോഡില്‍ ലഹരിമരുന്ന് കൈമാറാന്‍ എത്തിയപ്പോഴാണ് നിതിനെ കസ്‌റ്റഡിയില്‍ എടുത്തത്. ഇയാളുടെ കയ്യില്‍ നിന്നും ലഹരിമരുന്ന് വാങ്ങാറുണ്ടായിരുന്ന വിദ്യാര്‍ഥിനിയുടെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് വിൽപന കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് ആപ്പില്‍ നല്‍കിയ ലൊക്കേഷന്‍ കൃത്യമല്ലെന്നും തന്റെ വാട്‍സ്ആപ്പിലേക്ക് ലൊക്കേഷന്‍ അയക്കാനും ഇയാളും ആവശ്യപ്പെടും. ഇങ്ങനെ നമ്പര്‍ കൈക്കലാക്കുന്ന ഇയാള്‍ അവരുമായി സൗഹൃദം സ്‌ഥാപിച്ച ശേഷമാണ് മയക്കുമരുന്ന് വില്‍പന നടത്തുക.
പാര്‍ട്ടി ഗ്രേഡ് എന്ന് വിളിക്കുന്ന ലഹരി മരുന്നാണ് ഇയാളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത്. നിശാപാര്‍ട്ടികളില്‍ ഉപയോഗിച്ചുവരുന്ന ലഹരിമരുന്നാണ് ഇതെന്നും, 16 മുതല്‍ 24 മണിക്കൂര്‍ വരെ ഉൻമാദാവസ്‌ഥയില്‍ നിലനിര്‍ത്താന്‍ ഇതിന് സാധിക്കുമെന്നും എക്‌സൈസ് വ്യക്‌തമാക്കി. ഗ്രാമിന് 3000 രൂപ വരെയാണ് ഇയാൾ ഈടാക്കിയിരുന്നതെന്നും എക്‌സൈസ് കൂട്ടിച്ചേർത്തു.
Read also: പഞ്ചാബിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ച് എഎപി; ഗവർണറെ കാണും