മലപ്പുറം: 13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി നിലമ്പൂര്‍ വടപുറത്ത് പിടിയിലായ മൂന്നു പ്രതികളെയും കോടതി റിമാൻഡ് ചെയ്‌തു. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ്, തിരുവമ്പാടി മാട്ടുമല്‍ ഷാക്കിറ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്‌തത്.
സ്‌ത്രീകളെ മറയാക്കി മയക്കുമരുന്ന് കടത്തുന്നത് പതിവായി മാറിയ സാഹചര്യത്തിൽ എക്‌സൈസ് കൂടുതൽ ജാഗ്രത പുലർത്തിയിരുന്നു. പുരുഷൻമാർക്കൊപ്പം സ്‌ത്രീകളെ കണ്ടാൽ എക്‌സൈസ് ഉദ്യോഗസ്‌ഥരും പോലീസും മയക്കുമരുന്ന് കടത്ത് സംശയിക്കുന്നത് സാധാരണമായിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൽ സ്‌ത്രീയെ കണ്ടതാണ് സ്വാഭാവിക പരിശോധനക്ക് ഇവരുടെ വാഹനം വിധേയമാക്കാൻ കാരണമായത്.
വിശദമായ പരിശോധനയിൽ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് പതിമൂന്നര ലക്ഷം രൂപ വരുന്ന 265 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കാളികാവ് എക്‌സൈസ് ഇൻസ്‌പെക്‌ടർ എന്‍ നൗഫലും സംഘവുമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ഇത്രയും വലിയ അളവിൽ എംഡിഎംഎ പിടികൂടിയതിനാൽ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. പലയിടങ്ങളിലും എംഡിഎംഎ കടത്തുകേസിൽ സ്‌ത്രീകൾ പിടിയിലാകുന്നത് വർധിച്ചിട്ടുണ്ട്.
ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും എക്‌സൈസ് സംഘം കോടതിയിൽ ഹാജരാക്കി. ചില്ലറ വിൽപ്പനക്കാർക്ക് ലഹരിമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് എക്‌സൈസ് പറഞ്ഞു. പിടിക്കപ്പെട്ടവർ ഇടനിലക്കാരാണെന്നാണ് സൂചന. ഇവർക്ക് മയക്കുമരുന്ന് ലഭിച്ച ഇടവും ഇവർ ആർക്കാണ് വിതരണം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയിലും എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായിരുന്നു. 57 ഗ്രാം എംഡിഎംഎയുമായാണ് രണ്ടുപേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മുഹമ്മദ് റോഷൻ, ശ്രുതി എന്നിവരാണ് അറസ്‌റ്റിലായത്. കൊച്ചി കറുകപ്പള്ളിയിൽ ഇവർ താമസിക്കുന്ന ഫ്‌ളാറ്റിൽ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
MOST READ | പദ്‌മജ വേണുഗോപാൽ ബിജെപിയിൽ