കൊച്ചി: കൊച്ചിയിൽ ആഴക്കടലിലെ കപ്പലിൽ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും(എൻസിബി). 15,000 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചതായാണ് എൻസിബി ആദ്യ ദിവസം റിപ്പോർട് ചെയ്‌തതെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിലാണ് വിപണിവില 25,000 കോടി രൂപ കവിയാൻ സാധ്യത ഉണ്ടെന്ന നിഗമനത്തിൽ എത്തിയത്.
പിടിച്ചെടുത്ത ലഹരിമരുന്ന് പാകിസ്‌ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻകിട ലഹരി കടത്തുകാരായ ഹാജി സലിം നെറ്റ്‌വർക്കിന്റേത് ആണെന്നാന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ എൻഐഎയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ സ്ക്വാഡും എൻസിബിയോട് വിവരങ്ങൾ തേടി. പിടിയിലായ പാക് പൗരനെ ചോദ്യം ചെയ്‌തു.
ഇന്ത്യൻ ഏജൻസികൾ പിടിച്ചെടുത്ത 2525 കിലോഗ്രാമിലും കൂടുതൽ രാസലഹരി അറബിക്കടലിൽ മുക്കിയതായി കസ്‌റ്റഡിയിലുള്ള പാകിസ്‌ഥാൻ സ്വദേശി മൊഴി നൽകിയിട്ടുണ്ട്. കടലിൽ മുക്കിയ ലഹരിമരുന്നിന്റെ ശേഖരം കണ്ടെത്താനും കടന്നുകളഞ്ഞ മാഫിയ സംഘത്തിലെ അംഗങ്ങളെ കണ്ടെത്താനും നാവികസേനയുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്.
രഹസ്യവിവരത്തെ തുടർന്ന് ഇന്ത്യൻ നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും(എൻസിബി) ശനിയാഴ്‌ച അറബിക്കടയിൽ നടത്തിയ തിരച്ചിലിലാണ് കപ്പലിൽ കടത്തുകയായിരുന്ന മെത്താംഫെറ്റമിൻ എന്ന രാസലഹരി കണ്ടെത്തിയത്. 134 ചാക്ക് രാസ ലഹരിയാണ് പിടികൂടിയത്. പാകിസ്‌ഥാനിലെ മൂന്ന് ഡ്രഗ് ലാബുകളിലാണ് ഇവ നിർമിച്ചത്.
നാവികസേനയും എൻസിബിയും പിന്തുടരുന്ന വിവരം മനസിലാക്കിയ ലഹരി കടത്തുകാർ ലഹരിമരുന്ന് സൂക്ഷിച്ചിരുന്ന കപ്പൽ മുക്കാൻ ശ്രമിച്ചതായാണ് വിവരം. കപ്പൽ മുക്കിയ ശേഷം ഇതിലുണ്ടായിരുന്ന ആറുപേർ ബോട്ടുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടർന്നാണ് പാകിസ്‌ഥാൻ സ്വദേശിയെ കസ്‌റ്റഡിയിൽ എടുത്തത്. ഇയാൾ രക്ഷപെടാൻ ഉപയോഗിച്ച ബോട്ടും പിടിച്ചെടുത്തു.
Most Read: ബജ്‌രംഗ് ദൾ നിരോധനം; മല്ലികാർജുൻ ഖാർഗെയ്‌ക്ക് കോടതി നോട്ടീസ്