ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തില്‍, കാര്‍ഷിക നിയമങ്ങള്‍ ഒരു വര്‍ഷത്തേക്ക് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. നിയമം നടപ്പിലാക്കിയ ശേഷം അത് കര്‍ഷകര്‍ക്ക് ഗുണകരമല്ലെന്ന് ബോധ്യമായാല്‍ അതില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കി. കര്‍ഷക പ്രക്ഷോഭം തണുപ്പിക്കാനായി ഡല്‍ഹിയില്‍ ബിജെപി സംഘടിപ്പിച്ച റാലിയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
കര്‍ഷകര്‍ സമരം അവസാനിപ്പിച്ച്, രാജ്യത്ത് കാർഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള വാഗ്‌ദാനങ്ങളാണ് റാലിയില്‍ ഉടനീളം കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് എതിരായോ, അവര്‍ക്ക് ദോഷം വരുന്നതായോ ഒന്നും തന്നെ മോദി സര്‍ക്കാര്‍ ചെയ്യില്ലെന്നും, കര്‍ഷക സമരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ കര്‍ഷകരോടും വളരെയധികം ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. ഒപ്പം തന്നെ താങ്ങുവില സംബന്ധിച്ച് കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന എല്ലാ ആശങ്കകളും പരിഹരിക്കാന്‍ തയ്യാറാണെന്നും, താങ്ങുവില ഇല്ലാതാക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെ ഉറപ്പ് നല്‍കിയത് പോലെ താനും ഉറപ്പ് നല്‍കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്‌തമാകുന്ന സാഹചര്യത്തില്‍ കര്‍ഷകരെ അനുനയിപ്പിക്കാനായി രാജ്യവ്യാപകമായി ബിജെപി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തുറന്ന മനസോടെ തന്നെ സമരം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്‌തമാക്കി. കൂടാതെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും കര്‍ഷകര്‍ക്ക് വാഗ്‌ദാനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഒപ്പം തന്നെ ഇന്ന് രാജ്യത്തെ 6 സംസ്‌ഥാനങ്ങളിലെ കര്‍ഷകരുമായി പ്രധാനമന്ത്രി ഓണ്‍ലൈനിലൂടെ സംവദിക്കുകയും ചെയ്‌തു.
Read also : പോലീസ് ബാരിക്കേഡിന് നേരെ ട്രാക്‌ടർ ഓടിച്ച് കയറ്റി കർഷകർ; സംഘർഷം