ന്യൂഡെല്‍ഹി : കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ സമരം ശക്‌തമാക്കുന്ന കര്‍ഷക സംഘടനകള്‍ക്ക് വീണ്ടും കത്തയച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും, പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച അനിവാര്യമാണെന്നും കത്തില്‍ വ്യക്‌തമാക്കുന്നുണ്ട്. എന്നാല്‍ തുറന്ന മനസോടെയാണെങ്കില്‍ മാത്രമേ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറുള്ളൂ എന്നാണ് കഴിഞ്ഞ ദിവസവും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കിയത്.
രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ദിനംപ്രതി ശക്‌തമാകുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും ഇന്ന് ശക്‌തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ വീണ്ടും കര്‍ഷക സംഘടനകള്‍ക്ക് കത്തയക്കാൻ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് നടത്തിയ മാര്‍ച്ചില്‍ പ്രിയങ്ക ഗാന്ധിയുള്‍പ്പടെയുള്ള നേതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
കര്‍ഷക സംഘടനകളെ സര്‍ക്കാര്‍ നേരത്തെയും ചര്‍ച്ചക്ക് ക്ഷണിച്ചെങ്കിലും തങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുന്നത് വരെ ചര്‍ച്ചക്ക് തയ്യാറല്ലെന്നാണ് സംഘടനകള്‍ വ്യക്‌തമാക്കിയത്. ചര്‍ച്ചകളെ കുറിച്ച് സര്‍ക്കാര്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കര്‍ഷക സംഘടനകള്‍ ആരോപിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ക്ക് നേരത്തെ തന്നെ വ്യക്‌തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി.
Read also : ചര്‍ച്ച നടക്കേണ്ടത് സഭയില്‍, ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം; സ്‌പീക്കര്‍