ന്യൂ ഡെൽഹി: നെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ പി.എ ഫൈസലിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയതിന് എതിരേ കേന്ദ്രം. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവരുടെ തടങ്കൽ റദ്ദാക്കുന്നത് തെറ്റായ നടപടി ആണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര റവന്യൂ ഡിപ്പാർട്മെന്റും ഡിആർഐയും സുപ്രീം കോടതിയിൽ ഹരജി നൽകി.
നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്റെ മുഖ്യ പ്രതി പി.എ ഫൈസൽ ആണെന്നാണ് ഡിആർഐ ( ഡയറക്‌ടർ ഓഫ് റവന്യൂ ഇന്റലിജൻസ്) ആരോപിക്കുന്നത്. ഫൈസലിന്റെ കരുതൽ തടങ്കൽ ഫെബ്രുവരിയിൽ ആണ് ഹൈക്കോടതി റദ്ദാക്കിയത്. കള്ളക്കടത്ത് സ്വർണം പിടികൂടിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പ്രതികൾക്ക് കൈമാറിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തടങ്കൽ റദ്ദാക്കിയത്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, വി.ജി അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.
ഈ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ ഡയറക്‌ടർ ജനറൽ, ഡിആർഐ അഡീഷണൽ ഡയറക്‌ടർ ജനറൽ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചത്. കേരളം കേന്ദ്രീകരിച്ച് വർധിച്ച് വരുന്ന സ്വർണക്കടത്തിന് എതിരേ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഹരജി എന്ന് അധികൃതർ വ്യക്തമാക്കി.