തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന അഞ്ച് സംസ്‌ഥാനങ്ങളില്‍ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല സംഘം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി സംഘം കേരളത്തില്‍ എത്തി. കേരളത്തിലെത്തിയ സംഘം തിരുവനന്തപുരം ജില്ലാ കളക്‌ടറുമായി കൂടിക്കാഴ്‌ച നടത്തി. ഒപ്പം തന്നെ തിരുവനന്തപുരം ജില്ലയിലെ രോഗവ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘം ഇന്ന് വിലയിരുത്തും. അതിന് ശേഷം ആവശ്യമെങ്കില്‍ സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി സംഘം വേണ്ട സഹായങ്ങള്‍ അനുവദിക്കും.
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്‌ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയച്ചത്. രാജസ്‌ഥാന്‍, പശ്‌ചിമബംഗാള്‍, കര്‍ണാടക, ഛത്തീസ്ഗഢ് എന്നിവയാണ് കേന്ദ്രസംഘം സന്ദര്‍ശിക്കുന്ന മറ്റ് നാല് സംസ്‌ഥാനങ്ങള്‍. രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും ഈ സംസ്‌ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന പരിശോധിക്കാന്‍ വേണ്ടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘത്തെ അയച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്‌ഥരും സംഘത്തില്‍ ഉണ്ടായിരിക്കും. ഈ സംസ്‌ഥാനങ്ങളില്‍ എടുത്തിരിക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, രോഗികള്‍ക്ക് നല്‍കുന്ന ചികില്‍സ, പരിശോധനകള്‍ തുടങ്ങിയ കാര്യങ്ങള്‍ ആയിരിക്കും സംഘം വിലയിരുത്തുക.
ആദ്യ ഘട്ടത്തില്‍ രോഗവ്യാപനം വളരെ കൂടുതല്‍ ആയിരുന്ന മഹാരാഷ്‌ട്ര, തമിഴ്നാട് എന്നീ സംസ്‌ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തി രോഗവ്യാപനത്തെ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. ആദ്യ സമയങ്ങളിലേക്കാള്‍ താരതമ്യേന ഈ സംസ്‌ഥാനങ്ങളില്‍ നിലവില്‍ രോഗം സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. ഒപ്പം തന്നെ രാജ്യത്ത് ഇപ്പോള്‍ കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിലും ഉയര്‍ച്ച ഉണ്ടാകുന്നത് ആശ്വാസം പകരുന്ന കാര്യമാണ്. രാജ്യത്ത് നിലവില്‍ 65 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്കാണ് രോഗമുക്‌തി ഉണ്ടായിരിക്കുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,212 ആളുകള്‍ക്ക് രോഗം സ്‌ഥിരീകരിച്ചതോടെ 74,32,680 ആളുകള്‍ക്ക് രാജ്യത്ത് ആകെ രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്.
Read also : കെടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ കസ്‌റ്റഡിയിൽ എടുത്തു; സുഹൃത്തുക്കളെ ചോദ്യം ചെയ്‌തു