കൽപ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തിര ഉപയോഗത്തിനായി 120 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര, സംസ്‌ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ വ്യവസ്‌ഥകളിൽ ഇളവ് നൽകിക്കൊണ്ടാണ് തുക അനുവദിച്ചതെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്‌തമാക്കി.
മുൻപ് വ്യോമസേന നടത്തിയ എയർലിഫ്റ്റുമായി ബന്ധപ്പെട്ട് കുടിശിക അടയ്‌ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടപ്പോൾ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ സാവകാശം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് വയനാട് ദുരന്തം പരിഗണിക്കുന്ന ജസ്‌റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, എസ് ഈശ്വരൻ എന്നിവരുടെ പ്രത്യേക ബെഞ്ച് നിർദ്ദേശിച്ചിരുന്നു.
ഇതിനുള്ള മറുപടിയായാണ് കേന്ദ്രം തീരുമാനം അറിയിച്ചത്. ഈ പണം ഉപയോഗിക്കാൻ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ചട്ടം 20 അനുസരിച്ച് അധികാരമുണ്ടെന്നും ഇത് സംബന്ധിച്ച് സംസ്‌ഥാന സർക്കാരിന് ഈ മാസം 20ന് കത്ത് നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.
2016-17ലെ എയർ ലിഫ്റ്റിന്റെ കുടിശികയ്‌ക്കായി 2024 ഒക്‌ടോബറിൽ കേന്ദ്രം റിമൈൻഡർ അയച്ചത് കഴിഞ്ഞദിവസം കോടതി ചോദ്യം ചെയ്‌തിരുന്നു. ഇക്കാലയളവിൽ 132.61 കോടി രൂപയാണ് കുടിശികയുള്ളത്. 2021 മേയ് വരെയുള്ള കുടിശിക ഒഴിവാക്കിയാൽ 120 കോടി രൂപ ലഭ്യമാകുമെന്നും ഇതുവഴി 181 കോടിയോളം രൂപ വയനാട് പുനരധിവാസത്തിനായുള്ള അടിയന്തിര ആവശ്യങ്ങൾക്കായി വിനിയോഗിക്കാനാകുമെന്നും സർക്കാർ അറിയിച്ചതോടെയാണ് ഇക്കാര്യം പരിഗണിക്കാൻ കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചത്.
തുടർന്നാണ് ഇക്കാര്യം അനുവദിച്ചുകൊണ്ട് കേന്ദ്രം കത്തയച്ചത്. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ധനസഹായം തേടാൻ സാധിക്കുമെന്ന് സംസ്‌ഥാന സർക്കാരും ഇന്ന് കോടതിയെ അറിയിച്ചു. എംപിമാരുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് വർഷം ഒരുകോടി വീതം ഇത്തരത്തിൽ നൽകാൻ കഴിയും. മുഖ്യമന്ത്രി എല്ലാ എംപിമാരോടും ഇക്കാര്യം അഭ്യർഥിച്ചിട്ടുണ്ടെന്നും സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി കോടതിയെ അറിയിച്ചു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം