തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ കൊഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിലേയ്‌ക്ക്. വിഷയത്തിൽ അപ്പീൽ സമർപ്പിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. അപ്പീൽ ശുപാർശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
പൂജ അവധിക്ക് ശേഷം കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. സ്വപ്‌നാ സുരേഷിന്റെ കൊഫെപോസ തടവ് ഇന്ന് അവസാനിക്കും എന്നിരിക്കെയാണ് അടിയന്തര നടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നത്.
ഇന്നലെയാണ് സ്വപ്‌നാ സുരേഷിന്റെ കൊഫെപോസ തടവ് ഹൈക്കോടതി റദ്ദാക്കിയത്. തുടർച്ചയായി കള്ളക്കടത്ത് ഇടപാടുകൾ നടത്തുന്നവരെ കരുതൽ തടങ്കലിൽ വെയ്‌ക്കുന്നതാണ് കൊഫെപോസ. എന്നാൽ ഇത് സ്വപ്‌നയ്‌ക്ക് ബാധകമാകില്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ഇവർക്കെതിരെ നേരത്തെ സമാന കേസ് ഹിസ്‌റ്ററി ഇല്ലെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.
അതേസമയം, കൊഫെപോസ തടവു കാലാവധി അവസാനിച്ചാലും എൻഐഎ കേസിലുള്ള ജുഡീഷ്യൽ കസ്‌റ്റഡി തുടരുന്നതിനാൽ സ്വപ്‌നാ സുരേഷിന് പുറത്തിറങ്ങാനാവില്ല. ഈ മാസം 26ന് സ്വപ്‌നാ സുരേഷിന്റെ എൻഐഎ കേസിലുള്ള ജാമ്യം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
Must Read: 45ആമത് വയലാര്‍ അവാർഡ് ബെന്യാമിന്