വണ്ടൂർ: വാക്സിനെടുക്കാതെ സർട്ടിഫിക്കറ്റ് നൽകിയതായി പരാതി. കുത്തിവെപ്പ് എടുക്കാത്തയാൾക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വാക്‌സിനേഷൻ കേന്ദ്രത്തിനെതിരെയാണ് പരാതി.
തിരുവാലി പത്തിരിയാല്‍ എലിയക്കോട് ഉണ്ണികൃഷ്ണനാണ് വാക്സിനെടുക്കാതെ ആദ്യഡോസ് സ്വീകരിച്ച സർട്ടിഫിക്കറ്റ് ലഭിച്ചത്. കഴിഞ്ഞ 25നാണ് പത്തിരിയാലിലെ യൂത്ത് കെയറിന്റെ ഹെൽപ് ഡെസ്‌കിൽ നിന്ന് കോവിഷീൽഡ് വാക്‌സിനായി അപേക്ഷ നൽകിയത്. 26ന് നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ സ്‌ളോട്ട് ലഭിച്ചു. എന്നാൽ, ശനിയാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗൺ ആയതിനാൽ വാഹനം ലഭിക്കാത്തതിനെ തുടർന്ന് ഉണ്ണികൃഷ്‌ണന് ആശുപത്രിയിൽ എത്താനായില്ല.
തിങ്കളാഴ്‌ച വീണ്ടും ഹെല്‍പ്പ് ഡെസ്കിലെത്തി മറ്റൊരു തീയതി ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് വാക്‌സിൻ സ്വീകരിച്ചതായി വെബ്‌സൈറ്റിൽ കണ്ടത്. 26ന് സ്വീകരിച്ച ഡോസിന്റെ ബാച്ച് നമ്പറും രണ്ടാം ഡോസിന്റെ തീയതിയും ആരോഗ്യപ്രവർത്തകയുടെ പേരും ഉൾപ്പടെ രേഖപ്പെടുത്തിയിരുന്നു.
ആധാര്‍ നമ്പറും റഫറന്‍സ് ഐഡി ഒത്തുനോക്കി മാത്രം നൽകുന്ന വാക്‌സിനേഷൻ വിതരണത്തിൽ ഇത്തരമൊരു പിഴവ് സംഭവിച്ചത് എങ്ങനെയെന്ന് വാക്‌സിനേഷൻ കേന്ദ്രത്തിലെ അധികൃതർക്ക് പോലും വ്യക്‌തമല്ല. തുടർന്ന്, കാര്യങ്ങളില്‍ കൃത്യമായ മറുപടി നൽകാന് പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ഇത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.
Also Read: വിവാദ ഭൂപടം; ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്; മൂന്ന് വർഷം വരെ തടവ് ലഭിച്ചേക്കാം