കൊച്ചി: ചക്കരപ്പറമ്പ് സ്‍ത്രീധന പീഡനക്കേസില്‍ പ്രതികള്‍ അറസ്‌റ്റില്‍. പച്ചാളം സ്വദേശി ജിപ്‌സണ്‍, പിതാവ് പീറ്റര്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പള്ളിക്കര ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് ജിപ്‌സണ്‍ പിടിയിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വൈദ്യ പരിശോധനയ്‌ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
രണ്ട് മാസം മുന്‍പായിരുന്നു ജിപ്‌സണുമായുള്ള യുവതിയുടെ വിവാഹം. 50 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ നിരന്തരം ഉപദ്രവിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഇത് ചോദിക്കാന്‍ ചെന്ന പിതാവിന്റെ കാല്‍ തല്ലിയൊടിച്ചെന്നും പരാതിയുണ്ട്. യുവതിയെ മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്‌തതിന് ജിപ്‌സണ്‍, പിതാവ് പീറ്റര്‍ എന്നിവര്‍ക്ക് പുറമെ അമ്മ ജൂലിയും കേസില്‍ പ്രതിയാണ്.
കഴിഞ്ഞ 23ന് യുവതി നല്‍കിയ പരാതിയില്‍ പ്രതികളുടെ അറസ്‌റ്റ് വൈകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്ത് വന്നിരുന്നു. പീഡനക്കേസില്‍ ഇടപെട്ട വനിതാ കമ്മീഷനും സംഭവത്തില്‍ കേസെടുത്തു. കുടുംബം പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം കേസില്‍ കാണിച്ച അലംഭാവത്തില്‍ എറണാകുളം നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർ സിബി ടോമിന് വനിതാ കമ്മീഷനില്‍ ഹാജരായി വിശദീകരണം നല്‍കേണ്ടി വന്നിരുന്നു. പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്‌ഥന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇതിനിടെ പരാതിക്കാരിയായ യുവതി ആരോപിച്ചിരുന്നു. യുവതിക്കായി നാട്ടുകാരുടെ ആക്ഷന്‍ കൗണ്‍സിലും രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
Most Read: മദ്യവില്‍പന ശാലകൾക്ക് മുന്നിലെ ആൾകൂട്ടം; വീണ്ടും വിമർശിച്ച് ഹൈക്കോടതി