മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ റദ്ദാക്കിയതോടെ ഇന്ത്യ വേദിയാകുന്ന ട്വന്റി- 20 ലോകകപ്പും ആശങ്കയിൽ. ഈ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലാണ് ട്വന്റി- 20 മൽസരങ്ങൾ നിശ്‌ചയിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗം ഈ നിലക്ക് തുടരുകയാണെങ്കിൽ ലോകകപ്പ് മാറ്റിയേക്കും.
ഒക്‌ടോബർ മാസം മുതൽ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതി നിലനിൽക്കുന്നതിനാലാണ് ലോകകപ്പ് വേദി മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായിരിക്കുന്നത്. ജൂണിൽ നടക്കുന്ന ഐസിസി യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
ഇന്ത്യക്ക് ആതിഥേയ പദവി നൽകി യുഎഇ വേദിയാക്കാനും ആലോചനയുണ്ട്. ഇന്ത്യയിൽ ഒൻപത് വേദികളിലായാണ് മൽസരങ്ങൾ തീരുമാനിച്ചിരുന്നത്. 16 ടീമുകൾ തമ്മിലാണ് മൽസരം. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വന്റി- 20 ലോകകപ്പ് കോവിഡിനെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് യുഎഇയിലാണ് ഐപിഎൽ നടന്നത്. ആ സീസൺ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതും യുഎഇയെ ട്വന്റി- 20 വേദിയാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
Also Read: മഴ നനയാതിരിക്കാൻ നായക്ക് കുട ചൂടി നൽകി കൊച്ചു പെൺകുട്ടി; വീഡിയോ വൈറൽ