തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്‌ച (മാര്‍ച്ച് 28) വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.
ഉച്ചയ്‌ക്ക് രണ്ട് മുതല്‍ രാത്രി പത്തുവരെ ഇടിമിന്നൽ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇടിമിന്നൽ ലക്ഷണം കണ്ടാൽ സുരക്ഷിത കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്‌ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്‌ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നൽ സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. സൈക്കിൾ, ബൈക്ക്, ട്രാക്‌ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കണം.
മൽസ്യ തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
Most Read: സ്‌ത്രീ ശാക്‌തീകരണം തുടങ്ങുന്നത് അബലയല്ലെന്ന ബോധ്യത്തിൽ നിന്ന്; കെ സച്ചിദാനന്ദൻ