തിരുവനന്തപുരം: സംസ്‌ഥാനത്ത് ‘കള്ളക്കടൽ’ പ്രതിഭാസം ഇന്നും തുടരും. ശക്‌തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും ഇന്നും സാധ്യതയുള്ളതിനാൽ തീരദേശം കനത്ത ജാഗ്രതയിലാണ്. ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലക്ക് സാധ്യത ഉണ്ടെന്നാണ് സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
അതേസമയം, ജനപ്രതിനിധികൾ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ച് കൊല്ലം മുണ്ടയ്‌ക്കലിൽ തീരദേശ വാസികൾ റോഡ് ഉപരോധിക്കുകയാണ്. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കടലിൽപ്പെട്ട അഞ്ച് മൽസ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്നലെയുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ നിന്നും തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരദേശ മേഖല ഇനിയും മുക്‌തമായിട്ടില്ല.
വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച ഇരുപതോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെ 60 കിലോമീറ്ററോളം കടൽക്ഷോഭം ഉണ്ടായി. വേലിയിറക്കത്തിൽ വെള്ളം ഇറങ്ങിയെങ്കിലും വേലിയേറ്റം ഉണ്ടാകുമോയെന്നാണ് ആശങ്ക. ആറാട്ടുപുഴ പുറക്കാട്, വളഞ്ഞവഴി, ചേർത്തല, പള്ളിത്തോട് തുടങ്ങി ആലപ്പുഴയിലെ തീരപ്രദേശങ്ങളിലും വലിയ തോതിലുള്ള കടൽക്ഷോഭമാണ് ഉണ്ടായത്.
വളഞ്ഞവഴിയിൽ പത്ത് വീടുകൾ കടലെടുക്കുമെന്ന നിലയിലാണ്. പുറക്കാട് നാല് വള്ളങ്ങൾ തകർന്നു. ആറാട്ടുപുഴയിൽ കടലാക്രമണത്തിൽ തീരദേശ റോഡിൽ വെള്ളം കയറി. റോഡ് കവിഞ്ഞും വെള്ളം ഒഴുകുന്നതിനാൽ പരിസരത്തെ വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിനിൽക്കുകയാണ്. ആലപ്പുഴയിൽ കടൽക്ഷോഭമുണ്ടായ മേഖലയിൽ സ്‌ഥിതി നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കളക്‌ടർ അറിയിച്ചിട്ടുണ്ട്.
അതേസമയം, കടലാക്രമണത്തിന് കാരണം ‘കള്ളക്കടൽ’ എന്ന പ്രതിഭാസമാണെന്നാണ് ദുരന്തനിവാരണ അതോറിറ്റി ഇന്നലെ നൽകിയ വിശദീകരണം. സമുദ്രോപരിതലത്തിൽ കാലാവസ്‌ഥാ വ്യതിയാനങ്ങളെ തുടർന്നുണ്ടാകുന്ന ശക്‌തമായ തിരമാലകളാണ് കള്ളക്കടൽ പ്രതിഭാസത്തിലുണ്ടാകുന്നത്. അവിചാരിതമായി കടൽ കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ കള്ളക്കടൽ എന്ന് വിളിക്കുന്നത്.
സൂനാമിയുമായി ഇതിന് സാധ്യതയുണ്ട്. എന്നാൽ, സൂനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി സാധിക്കില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി വിശദമാക്കുന്നു. വേലിയേറ്റ സമയമായതിനാൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ തീവ്രത കൂടിയതാണ് ഇപ്പോഴുണ്ടായ കടലാക്രമണത്തിന് കാരണം. രണ്ടുദിവസം കൂടി കടലാക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും