തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളാ തീരത്ത് ഓഗസ്‌റ്റ് 3 ചൊവ്വാഴ്‌ച രാത്രി 11.30 വരെ 1.5 മീറ്റർ മുതല്‍ 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മൽസ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്‌ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
അതേസമയം കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മൽസ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഉള്‍ക്കടലില്‍ ചില ഭാഗങ്ങളില്‍ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ഇന്ന് തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക്-കിഴക്കന്‍ ശ്രീലങ്കന്‍ തീരം എന്നീ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 കിമീ മുതല്‍ 45 കിമീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിന് സാധ്യതയുണ്ട്. കൂടാതെ ഇന്നുമുതല്‍ ഓഗസ്‌റ്റ് നാലു വരെ തെക്ക്-പടിഞ്ഞാറന്‍, മധ്യ-പടിഞ്ഞാറന്‍, വടക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ മണിക്കൂറില്‍ 50 കിമീ മുതല്‍ 60 കിമീ വരെയും ചില അവസരങ്ങളില്‍ 70 കിമീ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ആയതിനാല്‍ ഈ ദിവസങ്ങളില്‍ മൽസ്യ ബന്ധനത്തിന് പോകരുതെന്നും നിർദ്ദേശമുണ്ട്.
Most Read: കോവിഡ്: വേണം അതീവ ജാഗ്രത; ഓർമപ്പെടുത്തി ആരോഗ്യമന്ത്രി