തിരുവനന്തപുരം: കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ ശക്‌തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മൽസ്യ തൊഴിലാളികൾ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നും നിർദ്ദേശമുണ്ട്.
തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റർ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കാം. കാറ്റിന്റെ വേഗത ചില അവസരങ്ങളില്‍ 60 കി.മീ വരെ ശക്‌തമാവാനും സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മൽസ്യബന്ധനത്തിന് പോകരുതെന്നും അധികൃര്‍ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, സംസ്‌ഥാനത്ത് കനത്ത മഴ വരുംദിവസങ്ങളിലും തുടരും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ മീറ്റർ വരെ മഴ ലഭിച്ചേക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്‌ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
Also Read: ഓണക്കോടിയും 10,000 രൂപയും; നഗരസഭാ അധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്‌തു