തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റയിൽവേ സ്‌റ്റേഷനിൽ എത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്‌ച കാസർഗോഡ് നിന്നാണ് രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഉൽഘാടന സർവീസ്. അതേസമയം, നിറത്തിലും ഡിസൈനിലും മാറ്റം വരുത്തിയാണ് രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസ് കേരളത്തിന് അനുവദിച്ചത്.
ഓറഞ്ചും കറുപ്പും കലർന്ന പുതിയ നിറത്തിലുള്ളവയാണിവ. കാസർഗോഡ്- തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. രാവിലെ ഏഴിന് കാസർഗോഡ് നിന്ന് പുറപ്പെടും. 24ന് രാവിലെ ‘മൻകി ബാത്ത്’ പ്രഭാഷണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉൽഘാടനം ചെയ്യും.
ഇതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. ഉൽഘാടന ദിവസം ടിക്കറ്റ് ബുക്ക് ചെയ്‌തുള്ള യാത്ര ഉണ്ടാവില്ല. 26ആം തീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്‌തുള്ള സർവീസ് ആരംഭിക്കുക. ട്രെയിൻ സർവീസിന്റെ സമയക്രമവും പുറത്തുവന്നിട്ടുണ്ട്. രാവിലെ ഏഴിന് കാസർഗോഡ് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും.
വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ചു രാത്രി 11.55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്‌ചയിൽ ആറ് ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർഗോഡിനും പുറമെ കൊല്ലം, ആലപ്പുഴ, എറണാകുളം സൗത്ത്, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് ഉണ്ടാകുമെന്നാണ് നിലവിലെ അറിയിപ്പ്.
Most Read| പുതു ചരിത്രമെഴുതി, വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി