ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ കവി കുമാർ വിശ്വാസ് ഉന്നയിച്ച ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബ് മുഖ്യമന്ത്രിയാകാൻ വിഘടനവാദികളുടെ പിന്തുണ സ്വീകരിക്കാൻ കെജ്‌രിവാൾ തയ്യാറായിരുന്നെന്ന് എഎപിയുടെ സ്‌ഥാപക അംഗമായ വിശ്വാസ് ആരോപിച്ചിരുന്നു.
ഒന്നുകിൽ താൻ പഞ്ചാബിന്റെ മുഖ്യമന്ത്രിയോ അല്ലെങ്കിൽ ഒരു സ്വതന്ത്ര രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയോ ആകുമെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നുവെന്നും ഇത് ഖലിസ്‌ഥാനെക്കുറിച്ചുള്ള വ്യക്‌തമായ പരാമർശമാണെന്നും വിശ്വാസ് അവകാശപ്പെട്ടു.
കെജ്‌രിവാളിനെ അപകീർത്തിപ്പെടുത്താനും വിദ്വേഷം, വെറുപ്പ് എന്നിവ പ്രോൽസാഹിപ്പിക്കാനും വിവിധ മതവിഭാഗങ്ങൾക്കും സമുദായങ്ങൾക്കും എതിരായ ശത്രുത വളർത്തുന്നതിനും ‘ദുരുദ്ദേശത്തോടെ’ നിർമിച്ചതാണ് വിശ്വാസിന്റെ അഭിമുഖം എന്ന് ചൂണ്ടിക്കാട്ടി, ഇത് പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാദ്ധ്യമ സ്‌ഥാപനങ്ങളെയും രാഷ്‌ട്രീയ പാർട്ടികളെയും അവരുടെ പ്രതിനിധികളെയും വിലക്കി പഞ്ചാബിലെ അഡീഷണൽ ചീഫ് ഇലക്‌ടറൽ ഓഫിസർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് വിവാദമായതോടെ ഉടൻ തന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നോട്ടീസ് പിൻവലിച്ചു.
പഞ്ചാബിലെ ജനങ്ങൾ വിഘടനവാദത്തിന് വലിയ വില നൽകിയെന്ന കുമാർ വിശ്വാസിന്റെ അവകാശവാദങ്ങളിൽ നിഷ്‌പക്ഷമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ചന്നി പ്രധാനമന്ത്രി മോദിയോട് അഭ്യർഥിച്ചു. “പഞ്ചാബ് മുഖ്യമന്ത്രി എന്ന നിലയിൽ, @DrKumarVishwas Jiയുടെ വീഡിയോയുടെ കാര്യത്തിൽ നിഷ്‌പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാൻ ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി @narendramodi Jiയോട് അഭ്യർഥിക്കുന്നു. രാഷ്‌ട്രീയം മാറ്റിനിർത്തിയാൽ, വിഘടനവാദത്തിനെതിരെ പോരാടുമ്പോൾ പഞ്ചാബിലെ ജനങ്ങൾ വലിയ വിലയാണ് നൽകിയത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഓരോ പഞ്ചാബിയുടെയും ആശങ്ക പരിഹരിക്കേണ്ടതുണ്ട്, ”- പഞ്ചാബ് ചീഫ് ഇലക്‌ടറൽ ഓഫീസറുടെ നോട്ടീസ് പങ്കിട്ടുകൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം, കെജ്‌രിവാളിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ എതിരാളികളായ രാഷ്‌ട്രീയ പാർട്ടികളെ ആം ആദ്‌മി നേതാവ് രാഘവ് ഛദ്ദ വിമർശിച്ചു. പഞ്ചാബിൽ എഎപി സർക്കാർ രൂപീകരിക്കുന്നത് തടയാൻ എല്ലാ പാർട്ടികളും ഒന്നിച്ചു. ഗൂഢാലോചനയുടെ ഭാഗമായി കോൺഗ്രസ്, ബിജെപി, അകാലി നേതാക്കൾ തുടർച്ചയായി തെറ്റായ പ്രസ്‌താവനകൾ നൽകുകയും അരവിന്ദ് കെജ്‌രിവാളിനെ അപകീർത്തിപ്പെടുത്താൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു,” ഛദ്ദ പ്രസ്‌താവനയിൽ പറഞ്ഞു.
Most Read: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ജർമനിയിൽ