തൃശൂർ: ബസ് ഓപ്പറേറ്റ്സ് ഫെഡറേഷന്റെ സംസ്‌ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ ചേരും. ബസ് ചാർജ് വർധനവാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തിൽ വലിയ തോതിൽ ചർച്ചയാകും. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടൽ വേണമെന്നാണ് ആവശ്യം. തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ഉൾപ്പടെ കടുത്ത നടപടികളിലേക്ക് പോകുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്യും.
സംസ്‌ഥാനത്ത് സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ല എന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 32,000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ ഏഴായിരം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. മൂന്ന് മാസത്തെ ടാക്‌സും ഇന്ധനവില വര്‍ധനയും കാരണം ഒരുതരത്തിലും മുന്നോട്ട് പോകാനാകാത്ത അവസ്‌ഥയാണ് നിലവിലുള്ളതെന്നും ബസുടമകളുടെ സംഘടനാ നേതാക്കള്‍ പറയുന്നു.
ഈ മാസം 31നാണ് ടാക്‌സ് അടയ്ക്കാനുള്ള അവസാന തീയതി. ഓരോ ബസുകള്‍ക്കും പരമാവധി 30,000 മുതല്‍ 1 ലക്ഷം രൂപ വരെ ടാക്‌സ് അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് സാധിക്കില്ലെന്നാണ് ബസുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കോവിഡ് പശ്‌ചാത്തലത്തില്‍ ടാക്‌സ് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇത് സംബന്ധിച്ച് നടപടിയൊന്നും ഉണ്ടായില്ല. അതിനാലാണ് ഇപ്പോള്‍ സര്‍വീസുകള്‍ പൂര്‍ണമായും നിർത്തലാക്കാൻ തീരുമാനിച്ചത്.
മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യങ്ങള്‍. അതേസമയം, ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെ അവതരിപ്പിച്ച സംസ്‌ഥാന ബജറ്റ് നിരാശാജനകമെന്ന് ബസ് ഓപ്പറേറ്റ്സ് ഫെഡറേഷൻ ഇന്നലെ തന്നെ വ്യക്‌തമാക്കിയിരുന്നു.
Most Read: കണ്ണൂരിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; ആയുധ ധാരികൾ എത്തിയത് കൊട്ടിയൂർ മേഖലയിൽ