മലപ്പുറം: എടിഎമ്മുകളിൽ നിറയ്‌ക്കാൻ നൽകിയ പണം തട്ടിയെടുത്ത കേസിൽ പഞ്ചായത്ത് അംഗമുൾപ്പടെ നാല് പേർ അറസ്‌റ്റിൽ. ബാങ്കുകളുമായുള്ള കരാർ പ്രകാരം എടിഎമ്മിൽ പണം നിറയ്‌ക്കുന്ന മുംബൈ ആസ്‌ഥാനമായ കമ്പനിയിലെ ജീവനക്കാരാണ് പിടിയിലായത്. മുസ്‌ലിം ലീഗ് പ്രവർത്തകനും ഊരകം പഞ്ചായത്ത് അംഗവും കൂടിയായ വേങ്ങര നെടുംപറമ്പിലെ എൻടി ഷിബു (31), മഞ്ചേരി മുള്ളമ്പാറയിലെ മഹിത് (34), കാവനൂർ ഇരിവേറ്റിയിലെ കൃഷ്‌ണരാജ് (28), കോട്ടയ്‌ക്കൽ ചേങ്ങോട്ടൂരിലെ ശശിധരൻ (32) എന്നിവരാണ് അറസ്‌റ്റിലായത്.
1.59 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. ജൂൺ മുതൽ നവംബർ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ 13 എടിഎമ്മുകളിൽ നിറയ്‌ക്കാൻ നൽകിയ പണത്തിലാണ് സംഘം വെട്ടിപ്പ് നടത്തിയത്. മുംബൈ ആസ്‌ഥാനമായ സിഎംഎസ് ഇൻഫോ സിസ്‌റ്റത്തിലെ ജീവനക്കാരാണ് ഇവർ. മലപ്പുറം-കോഴിക്കോട് പാതയിലെ എടിഎമ്മുകളുടെ ചുമതലയാണ് ഇവർക്കുള്ളത്. ബാങ്കുകൾ നൽകുന്ന പണത്തിന്റെ ഒരു ഭാഗം മാത്രം എടിഎമ്മിൽ നിക്ഷേപിച്ച് ബാക്കി തുകയാണ് സംഘം കൈക്കലാക്കിയത്.
ഈ മാസം 20ന് നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തായത്. ആറുമാസത്തെ കണക്കുകളാണ് പരിശോധിച്ചത്. അതേസമയം. പ്രതികൾ അഞ്ച് വർഷത്തിലേറെയായി ഏജൻസിയിൽ പ്രവർത്തിക്കുന്നവരാണെന്നും മുൻപ് ഇത്തരം തട്ടിപ്പുണ്ടായോ എന്നത് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. മലപ്പുറം സിഐ ജോബി തോമസ്, എസ്‌ഐ എം അമീറലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
Most Read: അട്ടപ്പാടി മധു വധക്കേസ്; വിചാരണ വീണ്ടും നീട്ടി, നിസഹായരായി കുടുംബം