ലിമ: കുട്ടികളെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതികളെ രാസ ഷണ്ഡീകരണത്തിന് വിധേയരാക്കുമെന്ന് പെറു. ഇതുസംബന്ധിച്ച ബിൽ ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് രാജ്യത്തെ മന്ത്രിമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ ബലാൽസംഗം ചെയ്‌തവർക്ക് അധിക ശിക്ഷയായാണ് ഷണ്ഡീകരണത്തെ കണക്കാക്കുന്നതെന്ന് നിയമകാര്യ മന്ത്രി ഫെലിക്‌സ് കെറോയും വ്യക്‌തമാക്കി.
ദിവസങ്ങൾക്ക് മുൻപ് മൂന്നുവയസുകാരി ബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളെ ബലാൽസംഗം ചെയ്‌തവർക്കുള്ള ശിക്ഷയായി ഷണ്ഡീകരണം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ജയിൽ ശിക്ഷക്കൊപ്പം ഷണ്ഡീകരണത്തിന് വിധേയരാക്കാനുള്ള നിയമം നടപ്പാക്കാൻ കൂടിയാണ് സർക്കാരിന്റെ ആലോചന.
ശിക്ഷാ കാലാവധിയുടെ അവസാനമായിരിക്കും ഇത് നടപ്പിലാക്കുക. ഇതുസംബന്ധിച്ച ബില്ലിന് പ്രസിഡണ്ട് പെഡ്രോ കാസ്‌റ്റിലോയും പിന്തുണ അറിയിച്ചിട്ടുണ്ട്. കുട്ടികളെ ബലാൽസംഗം ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
അതേസമയം, പുതിയ നിയമം നിലവിൽ വരണമെങ്കിൽ പെറു കോൺഗ്രസിൽ പുതിയ ബിൽ പാസാക്കണം. ഇതിനിടെ ഷണ്ഡീകരണത്തിന് ബദലായി പ്രതികൾക്ക് വധശിക്ഷ നൽകണമെന്നത് അടക്കമുള്ള നിർദ്ദേശങ്ങളും ഉയർന്നുവന്നിട്ടുണ്ട്. 2018ലും ഇത് സംബന്ധിച്ച് പെറുവിൽ ചർച്ചകൾ ഉയർന്നിരുന്നു. 14 വയസിന് താഴെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്‌തവരെ മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണത്തിന് വിധേയരാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഇത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടായെങ്കിലും നിയമം നടപ്പിലായില്ല.
Most Read: കർഷക സംഘടനകളുടെ ദേശീയ സമ്മേളനം മെയ് 20 മുതൽ തിരുവനന്തപുരത്ത്