ഇസ്‌ലാമാബാദ്: ബലാൽസംഗ കേസിലെ പ്രതികൾക്ക് രാസ ഷണ്ഡീകരണം (Chemical Castration) നടത്താനുള്ള നിയമത്തിന് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയതായി റിപ്പോർട്ട്. ഫെഡറൽ കാബിനറ്റ് മീറ്റിങ്ങിൽ നിയമ മന്ത്രി സമർപ്പിച്ച ബലാൽസംഗ വിരുദ്ധ ഓർഡിനൻസിന്റെ കരടിന് പ്രധാനമന്ത്രി അംഗീകാരം നൽകിയെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം വാർത്ത പാകിസ്‌ഥാൻ അധികൃതർ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
ബലാൽസംഗ കേസുകളിൽ വിധി പറയൽ വേഗത്തിലാക്കുക, പോലീസ് സേനയിലേക്ക് കൂടുതൽ വനിതകളെ ഉൾപെടുത്തുക എന്നീ കാര്യങ്ങൾ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വളരെ ഗൗരവമായ കാര്യമാണെന്നും ഉടൻ തന്നെ നടപ്പിലാക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാകിസ്‌ഥാൻ പൗരൻമാർക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്‌ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, നിയമ നിർമാണം വ്യക്‌തവും സുതാര്യവുമാക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
നിയമം നടപ്പിലാകുന്നതോടെ പീഡനത്തിന് ഇരയായവർക്ക് പേടി കൂടാതെ പരാതി നൽകാൻ സാധിക്കുമെന്നും അവരുടെ വ്യക്‌തിത്വം സർക്കാർ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മന്ത്രിസഭാ യോഗത്തിനിടെ ബലാൽസംഗ കേസിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നും ചില മന്ത്രിമാർ അഭിപ്രായപ്പെട്ടു. എന്നാൽ, രാസ ഷണ്ഡീകരണം ഒരു തുടക്കമാകുമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.
നിയമം ഉടനെ തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പാകിസ്‌ഥാൻ സെനറ്റ് അംഗമായ ഫൈസൽ ജാവേദ് ട്വീറ്റ് ചെയ്‌തു. ബലാൽസംഗ നിയമങ്ങളെ കുറിച്ച് ഇതിനോടകം ധാരാളം ചർച്ചകൾ പാകിസ്‌ഥാനിൽ നടന്നിട്ടുണ്ട്.