കോട്ടയം: ചെങ്ങന്നൂരിൽ വിഗ്രഹ നിർമാണശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവർന്ന സംഭവത്തിൽ ഉടമകളുടെ പരാതി വ്യാജമെന്ന് പോലീസ്. കാണാതായ വിഗ്രഹം നിർമാണ ശാലക്ക് സമീപമുള്ള തോട്ടിൽ നിന്നാണ് കണ്ടെത്തിയത്. സ്ഥാപനത്തിൽ ആക്രമണം നടത്തിയ മുൻ ജീവനക്കാരനെ കുടുക്കാൻ വേണ്ടിയാണ് ഉടമകൾ വിഗ്രഹം മോഷണം നടന്നതായി പരാതി നൽകിയതെന്നും പോലീസ് വ്യക്തമാക്കി.
Also Read: നിര്‍മ്മാണശാലയില്‍ നിന്നും കാണാതായ പഞ്ചലോഹവിഗ്രഹം കണ്ടെത്തി
കാരക്കാട് പണിക്കേഴ്‌സ് ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തിൽ ആക്രമണം നടത്തി മുൻ ജീവനക്കാരന്റെ നേതൃത്വത്തിലുള്ള സംഘം കവർച്ച നടത്തി എന്നായിരുന്നു ഉടമകൾ പോലീസിന് നൽകിയ പരാതി. ആക്രമണം നടന്നതായി സ്ഥിരീകരിച്ചെങ്കിലും വിഗ്രഹ മോഷണത്തിൽ പോലീസിന് തുടക്കം മുതൽ തന്നെ സംശയം ഉണ്ടായിരുന്നു. വിഗ്രഹം രണ്ട് കോടി രൂപയുടെ സ്വർണത്തിൽ നിർമിച്ചതാണെന്നും ഉടമകൾ മൊഴി നൽകിയിരുന്നു. ഇതിനെത്തുടർന്ന് ഫോറൻസിക് വിദഗ്‌ധരടക്കം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
പിന്നീട്, ഉടമകളെ വിശദമായി ചോദ്യം ചെയ്‌തതോടെ സത്യാവസ്ഥ പുറത്ത് വന്നു. വിഗ്രഹത്തിന് രണ്ട് കോടിയുടെ മൂല്യമുണ്ടെന്ന വാദവും കള്ളമാണെന്ന് പോലീസ് വ്യക്തമാക്കി. വെറും 14 ഗ്രാം സ്വർണം മാത്രമാണ് വിഗ്രഹത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, സ്ഥാപനത്തിലെ തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.